സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Tuesday, 17 April 2012

പ്രണയം–മിഥ്യകള്‍ , യാഥാര്‍ത്ഥ്യങ്ങള്‍

പ്രണയം–മിഥ്യകള്‍ , യാഥാര്‍ത്ഥ്യങ്ങള്‍


സി വി സുധീന്ദ്രന്‍
ഓര്‍മ്മവെച്ച നാളുകള്‍ മുതല്‍ , അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ, നൂറുകണക്കില്‍ സിനിമകള്‍ കണ്ടും ആയിരക്കണക്കില്‍ പ്രണയഗാനങ്ങള്‍ കേട്ടുമാണ് യുവാക്കള്‍ ഇന്നു വളര്‍ന്നുവരുന്നത്. ശൃംഗാരം, കരുണം, രൗദ്രം എന്നിങ്ങനെ രസങ്ങള്‍ ഒന്‍പതാണെങ്കിലും എല്ലാ പ്രായക്കാരെയും എല്ലാക്കാലത്തും ആകര്‍ഷിച്ചെടുക്കുവാന്‍ എളുപ്പം ശൃംഗാരത്തിനാണെന്നു കണ്ടെത്തുകയാല്‍ കച്ചവടസിനിമകളുടെ ശില്പികള്‍ എന്നും ഒന്നാംസ്ഥാനം കൊടുത്തുപോന്നിട്ടുള്ളത് ശൃംഗാരരസത്തിന്റെ വൈവിധ്യമുള്ള ആവിഷ്‌കാരങ്ങള്‍ക്കുമാണ്. മാനുഷികബന്ധങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങളും സിനിമ തിരുത്തിക്കുറിച്ചിരിക്കുകയാണ് എന്നു പറയണം. ഒരു യുവാവും യുവതിയും കണ്ടുമുട്ടുമ്പോള്‍ ഒരിക്കലുംതന്നെ സാഹോദര്യഭാവമോ സൗഹൃദമോ ഉദിക്കുന്നില്ല, ഉദിക്കുന്നത് പ്രണയം മാത്രമാണ്! സര്‍വ്വകലാവല്ലഭന്മാരായ പൗരുഷമൂര്‍ത്തികളും സൗന്ദര്യധാമങ്ങളായ സ്ത്രീരത്‌നങ്ങളും എണ്ണമില്ലാത്ത സിനിമകളില്‍ ഒന്നുതന്നെ ആവര്‍ത്തിച്ചഭിനയിച്ചു കാണിക്കുമ്പോള്‍ പക്വത തികയാത്ത പ്രേക്ഷകഹൃദയങ്ങള്‍ സ്വാധീനിക്കപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളു.
സിനിമ എന്ന സ്വപ്നലോകം
അതേസമയം ചിന്തയും പക്വതയുമുണ്ടെങ്കില്‍ തിരിച്ചറിയാം, സിനിമ വളരെ അയഥാര്‍ത്ഥമായ ഒരു ലോകമാണ് അവതരിപ്പിക്കുന്നതെന്ന്. നായകന്മാരെല്ലാം സുമുഖരും വൈഭവങ്ങള്‍ തികഞ്ഞവരുമാണ്, അസാധാരണമായ കായികശേഷിയുള്ളവരാണ്, (നായകനും ഒരു സഹായിയും ചേര്‍ന്ന് അഞ്ചെട്ട് മല്ലന്മാരെ എതിരിട്ട് നിലംപരിശാക്കുന്നത് നാം എത്ര തവണ കണ്ടിരിക്കുന്നു!), താളത്തിനൊപ്പം ചന്തത്തില്‍ നൃത്തച്ചുവടുകള്‍ വയ്ക്കുവാന്‍ കഴിവുള്ളവരാണ്, പോരാ ഗാനഗന്ധര്‍വ്വന്മാരുമാണ്. നായികമാരാണെങ്കില്‍ അതിസുന്ദരികളും നൃത്തവിശാരദകളും ഗാനകോകിലങ്ങളും. യഥാര്‍ത്ഥജീവിതത്തില്‍ ഇത്തരം സകലകലാമൂര്‍ത്തികളെ നാം കണ്ടുമുട്ടുകതന്നെയില്ല. ഏതായാലും ഈ കഥാജീവികള്‍ കണ്ടുമുട്ടുകയും കണ്ടുമുട്ടി ഏറെത്താമസിയാതെ പ്രേമിച്ചുതുടങ്ങുകയും ചെയ്യുന്നു.യാഥാര്‍ത്ഥ്യത്തില്‍നിന്നുള്ള സിനിമയുടെ അകലത്തിന് മറ്റൊരു തെളിവ്, മെയ്ക്കരുത്തിനും കയ്യാങ്കളിക്കും അതു കൊടുക്കുന്ന പ്രാമുഖ്യമാണ്. നായകന്‍ സാധാരണക്കാരനായാലും പോലീസ് കമ്മീഷണറായാലും കലക്ടറായാലുമെല്ലാം അയാള്‍ തന്റെ ജീവിതത്തിലെ സന്ദിഗ്ദ്ധഘട്ടങ്ങള്‍ തരണം ചെയ്യുന്നത് മെയ്ക്കരുത്തിലൂടെയാണ്! വകതിരിവുള്ളവര്‍ക്കറിയാം ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് കൈക്കരുത്തിന്റെ പ്രകടനം പരിഹാരമാവുകയില്ല; മറിച്ച് അത് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുക എന്ന്.കച്ചവടസിനിമ വരച്ചുകാട്ടുന്നത് യാഥാര്‍ത്ഥ്യങ്ങളില്‍നിന്നകന്ന ഒരു സ്വപ്നലോകമാണ്; അവയുടെ ശില്പികള്‍ പ്രാഥമികവികാരങ്ങളും ഹൃദയ ദൗര്‍ബല്യങ്ങളും സാമര്‍ത്ഥ്യപൂര്‍വ്വം ചൂഷണം ചെയ്യുക മാത്രമാണ്. യാഥാര്‍ത്ഥ്യബന്ധവും കലാമൂല്യവുമുള്ള സിനിമാരചനകള്‍ ഒരിക്കലും സംഭവിക്കുന്നില്ല എന്നല്ല; സംഭവിക്കുന്നത് വിരളമായാണെന്നുമാത്രം.
കഥാപാത്രങ്ങളെ മാതൃകകളാക്കുമ്പോള്‍
പക്വതയും അനുഭവവുമില്ലാത്ത ഇളംപ്രായക്കാര്‍ക്ക് വെള്ളിത്തിരയിലെ കഥാപാത്രങ്ങളെ യഥാര്‍ത്ഥജീവിതത്തിലെ മനുഷ്യവ്യക്തികളില്‍നിന്നും വേര്‍തിരിച്ചുകാണാനാവുകയില്ല. അഥവാ അവര്‍ സിനിമയെ ജീവിതമായിത്തന്നെ കാണുന്നു; കഥാപാത്രങ്ങളെ യഥാര്‍ത്ഥമനുഷ്യരായി മനസ്സുകളിലേറ്റുന്നു.  എല്ലാം തികഞ്ഞ പൂര്‍ണ്ണമനുഷ്യരായി തങ്ങളുടെ മുമ്പില്‍ അവതരിക്കുന്ന നായികാനായകന്മാരെ അവര്‍ ആരാധനയോടെ അനുകരിക്കുവാന്‍ ശ്രമിക്കുന്നു. കൗമാരത്തിന്റെ സവിശേഷമായ ശാരീരികയാഥാര്‍ത്ഥ്യങ്ങളും ഹോര്‍മോണുകളുടെ സ്രവണവും കൂടെച്ചേരുമ്പോള്‍ ചാപല്യവും അഭിനിവേശങ്ങളും സര്‍വ്വസാധാരണമായി സംഭവിക്കുകയും ചെയ്യുന്നു. ചാപല്യങ്ങളെയും അഭിനിവേശങ്ങളെയുംപ്രണയങ്ങളായി തെറ്റിദ്ധരിക്കുക; തെറ്റിദ്ധരിക്കപ്പെട്ട പ്രണയങ്ങള്‍ വിവാഹത്തെ ലക്ഷ്യം വയ്ക്കുക–ഇത്രയുംകൂടെ സംഭവിക്കുമ്പോള്‍ ദുഃഖങ്ങളിലേക്കും ദുരിതങ്ങളിലേക്കും വഴിതെളിയുന്നു.  അല്പംകൂടെ വിശദീകരിക്കുവാന്‍ ശ്രമിക്കാം.
ജീവിതത്തില്‍ കഥ വിവാഹത്തോടെ തുടങ്ങുന്നു
രണ്ടര മണിക്കൂര്‍ നീണ്ടുനില്ക്കുന്ന സിനിമകളും ചേതോഹാരികളായ പ്രണയകഥകളും മിക്കപ്പോഴും അവസാനിക്കുന്നത് നായികാനായകന്മാരുടെ
പ്രണയപരിസമാപ്തിയിലാണ്; അവരുടെ വിവാഹത്തിലാണ്. അതോടെ കഥ തീരുകയാണ്. പക്ഷേ, ജീവിതത്തില്‍ കഥ തുടങ്ങുക വിവാഹത്തോടെയാണ്! അതുകൊണ്ട് പ്രണയകഥകളും മധുരസങ്കല്പങ്ങളും തല്കാലം മനസ്സുകളില്‍നിന്നും വകഞ്ഞുമാറ്റി നമുക്ക് പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക.
വിവാഹജീവിതം ഒരു ആയുഷ്‌കാലം നിലനില്ക്കണമെന്നാണ് മനുഷ്യത്വവും സംസ്‌കാരവും ആവശ്യപ്പെടുന്നതെന്ന് അഞ്ചാമദ്ധ്യായത്തില്‍ നിരീക്ഷിക്കുകയുണ്ടായി. അത്രയും കാലം ഒന്നിച്ചുജീവിക്കുവാന്‍ കഴിയണമെങ്കില്‍ വ്യക്തികള്‍ തമ്മില്‍ കുറെയേറെ പൊരുത്തങ്ങള്‍ ഉണ്ടായിരിക്കേണ്ടേ? ബാഹ്യാകര്‍ഷണങ്ങളും കൗമാരത്തിന്റെ ഹോര്‍മോണ്‍വിതാനങ്ങളും നാളേറെക്കഴിയാതെതന്നെ താഴോട്ടിറങ്ങും. നിലനില്ക്കുക ബൗദ്ധികവും മാനസികവുമായ ചേര്‍ച്ചകളും പൊരുത്തങ്ങളുമായിരിക്കും. പൊരുത്തങ്ങളില്ലാത്ത, അഥവാ വൈരുദ്ധ്യങ്ങളുള്ള രണ്ട് വ്യക്തിത്വങ്ങള്‍ ഒരായുഷ്‌കാലം ഒന്നിച്ചുജീവിക്കുവാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍, രണ്ടുപേരുടെയും ജീവിതങ്ങള്‍ കയ്ക്കുന്നതും കടുത്തതുമായ കുരിശുചുമക്കലുകളാവുകയില്ലേ?
രുചിക്കുന്ന കാലം ഒന്നിച്ച് ജീവിച്ചാല്‍പോരെ?
വിവാഹിതരാവുന്ന പങ്കാളികള്‍ ഒരായുഷ്‌കാലം മുഴുവന്‍ ഒന്നിച്ചുജീവിക്കണമെന്നാണ് മനുഷ്യത്വവും സംസ്‌കാരവും ആവശ്യപ്പെടുന്നത് എന്നു പറഞ്ഞുവല്ലോ. ഈ പറയുന്നതിന്റെ അര്‍ത്ഥവും അടിസ്ഥാനവും ഒന്നുകൂടെ വിശദമാക്കേണ്ടതുണ്ട്.  അന്യോന്യം രുചിക്കുന്നത്രയും കാലം ഒന്നിച്ചു ജീവിക്കുക; രുചിക്കാതാവുമ്പോള്‍ പിരിയുക എന്ന ശൈലിക്ക് പ്രചാരമേറുകയാണല്ലോ. പടിഞ്ഞാറന്‍ നാടുകളിലെ സഹജീവിത (co-habitation) രീതിയെക്കുറിച്ചൊക്കെ നാം കേള്‍ക്കുന്നുമുണ്ട്.  വളരെ ആകര്‍ഷകങ്ങളായ വ്യക്തിത്വങ്ങളുള്ള (അഥവാ പ്രതിച്ഛായകളോ?) സിനിമാതാരങ്ങളും പോപ്പ് സംഗീതതാരങ്ങളുമൊക്കെ ശരാശരി  രണ്ടുവര്‍ഷം നീളുന്ന സഹജീവിതത്തിനോ വിവാഹജീവിതത്തിനോ ശേഷം വേര്‍പിരിയുന്ന വാര്‍ത്തകള്‍ നിത്യേനയെന്നോളം വാര്‍ത്താപത്രങ്ങളില്‍ സ്ഥാനം പിടിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, കുഴപ്പമിതാണ്: പ്രായപൂര്‍ത്തിയെത്തിയ രണ്ട് ശരീരങ്ങള്‍ മേളിക്കുമ്പോള്‍ പുതിയൊരു മനുഷ്യജീവന്‍ ഉടലെടുത്തുപോകുന്നു! കുഞ്ഞുണ്ടായി ഒരു വര്‍ഷമാകുമ്പോഴേക്കും പലപ്പോഴും അച്ഛനമ്മമാര്‍ വഴിപിരിയുകയാണ്. തന്റെ അച്ഛനാരാണെന്നോ തനിക്കൊരച്ഛന്‍ ഉണ്ടായിരുന്നുവെന്നോ ആ കുഞ്ഞിന് നേരില്‍ അറിഞ്ഞുകൂടാ. അത് ഫലത്തില്‍ അച്ഛനില്ലാതെ വളരുന്നു.
ദീര്‍ഘസംരക്ഷണം വേണ്ട അവയവം
വാസ്തവത്തില്‍ ജന്തുവര്‍ഗ്ഗങ്ങളില്‍ ഭൂരിഭാഗത്തിലും കുഞ്ഞുങ്ങള്‍ വളരുന്നത് അച്ഛന്റെ സാന്നിദ്ധ്യവും പിന്തുണയും അറിയാതെയത്രെ. പശുക്കിടാവിനും പൂച്ചക്കുഞ്ഞിനും അതിന്റെ അമ്മയെ മാത്രമേ അറിഞ്ഞുകൂടൂ. കാലുറച്ചാല്‍ കുഞ്ഞ് അതിന്റെ വഴിക്കുപോവുകയും ചെയ്യും. മനുഷ്യനും അങ്ങനെയായാല്‍ എന്തുണ്ട് ചേതം? ഇവിടെയാണ് മനുഷ്യനും ജന്തുവര്‍ഗ്ഗങ്ങളും തമ്മിലുള്ള അതിപ്രധാനമായ അന്തരം–മനുഷ്യന്‍ സവിശേഷസിദ്ധികളുള്ള ഒരു തലച്ചോര്‍ നല്കപ്പെട്ടവനാണ് എന്ന അന്തരം–എഴുന്നുനില്ക്കുന്നത്. തലച്ചോര്‍ എന്ന ആ അതിസങ്കീര്‍ണ്ണവും ഉത്തമസംരക്ഷണം ആവശ്യപ്പെടുന്നതുമായ അവയവം അതിന്റെ വളര്‍ച്ച പൂര്‍ത്തിയാക്കുന്നത് പത്തിരുപത് വര്‍ഷങ്ങള്‍ കൊണ്ടാണ്. അതുകൊണ്ടാണ് പക്വത പ്രാപിക്കുവാന്‍ മനുഷ്യക്കുഞ്ഞ്, മറ്റു ജീവികളെയപേക്ഷിച്ച് വളരെ നീണ്ട കാലമെടുക്കുന്നത്. ഇരുപത് തികഞ്ഞാല്‍പോലും (കാലുറയ്ക്കുമെങ്കിലും) തലയുറയ്ക്കാത്ത വര്‍ഗ്ഗമാണ് മനുഷ്യന്റേത്. പത്തിരുപത് വര്‍ഷക്കാലത്തെ, ഒരച്ഛനും അമ്മയും ചേര്‍ന്നൊരുക്കുന്ന, ശാരീരികം മാത്രമല്ല മാനസികവും ബൗദ്ധികവുമായ പരിരക്ഷണവും പോഷണവും ലഭിക്കുമ്പോഴാണ് തലച്ചോര്‍ എന്ന അവയവവും മനുഷ്യവ്യക്തിത്വവും അതിന്റെ സാദ്ധ്യതകള്‍ പൂര്‍ണ്ണതയിലെത്തുംവിധം വളര്‍ച്ച പ്രാപിക്കുന്നത്. അത്തരം വ്യക്തികളാണ് സ്‌നേഹിക്കുന്നവരും കാര്യപ്രാപ്തിയുള്ളവരും നന്മ ചെയ്യുന്നവരുമായ പൂര്‍ണ്ണമനുഷ്യരായി വികസിക്കുന്നത്;  ഭാവിയുടെ മുതല്‍ക്കൂട്ടുകളായിത്തീരുന്നത്.  പാലനവും പോഷണവും വേണ്ടതോതില്‍ കിട്ടാതെ വരുമ്പോള്‍ വൈകല്യങ്ങള്‍ സംഭവിക്കുന്നു; നാം നാലാമദ്ധ്യായത്തില്‍ കണ്ടതുപോലെ മനോവൈകല്യങ്ങളുള്ളവരും സാമൂഹികദ്രോഹികളും രൂപപ്പെട്ടുവരികയും ചെയ്യുന്നു. അതുകൊണ്ടാണ് പതിനായിരക്കണക്കിനു വര്‍ഷങ്ങളുടെ അനുഭവങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷം മനുഷ്യകുലം വിവാഹം, കുടുംബം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ജന്മം കൊടുത്തത്; ചിരസ്ഥായികളായ ദാമ്പത്യങ്ങള്‍ മനുഷ്യസംസ്‌കാരത്തിന്റെതന്നെ അനിവാര്യതകളാണെന്ന് നിഷ്‌കര്‍ഷിക്കുന്നതും.
സഹനീയവും നിലനില്ക്കുന്നതുമായ ദാമ്പത്യം
ഇപ്പോള്‍ അടുത്ത ചോദ്യത്തിന് സമയമായി–ദാമ്പത്യങ്ങള്‍ ചിരസ്ഥായികളായിരിക്കും എന്ന് ഉറപ്പുവരുത്തുന്നതെങ്ങനെ? പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉറപ്പുകള്‍ മനുഷ്യന്റെ വരുതിയിലല്ല. എന്നാലും നമുക്ക് മനുഷ്യവ്യക്തിത്വങ്ങളുടെ സങ്കീര്‍ണ്ണതകളെ(complexities)ക്കുറിച്ച് ബോധമുള്ളവരാവുകയും  തമ്മില്‍ അത്യാവശ്യം പൊരുത്തങ്ങളെങ്കിലുമുള്ളവയെ കണ്ടെത്തി യോജിപ്പിക്കുകയുംചെയ്യാം; അതുവഴി ദാമ്പത്യങ്ങള്‍ പൊതുവെ ചിരസ്ഥായികളും ചിലപ്പോള്‍ സുന്ദരങ്ങളും ആക്കിത്തീര്‍ക്കുകയും ചെയ്യാം. അഥവാ അതായിരിക്കണം ബുദ്ധിയും പക്വതയും തികഞ്ഞ മനുഷ്യവ്യക്തികളുടെ ലക്ഷ്യം.
വ്യക്തി എന്നാല്‍ മാനസികവും ബൗദ്ധികവുമായ തനിമ
ജന്തുവര്‍ഗ്ഗത്തിലെ ഇണകള്‍ക്ക് ശാരീരികപ്പൊരുത്തം മാത്രം ഉണ്ടായിരുന്നാല്‍ മതി.  പക്ഷേ, മനുഷ്യവ്യക്തിത്വങ്ങളുടെ പ്രധാനഘടകങ്ങള്‍ ബൗദ്ധികവും മാനസികവുമത്രെ.  മാതാപിതാക്കളില്‍നിന്നു കിട്ടിയ ജനിതകസത്തയുടെയും ഇളംനാളുകളിലെ ജീവിതസാഹചര്യങ്ങള്‍ ഏല്പിച്ച സ്വാധീനശക്തികളുടെയും ഉത്പന്നമാണ് ഓരോ ബൗദ്ധികമാനസികവ്യക്തിത്വവും.  മനുഷ്യരിലോരോന്നും ഒമ്പതുതരം ബൗദ്ധികശേഷികളുണ്ടെന്ന് നാം കാണുകയും ചെയ്തു. അതുപോലെ സത്വത്തിന്റെയും രജസ്സിന്റെയും തമസ്സിന്റെയും വിഭിന്നങ്ങളായ ചേരുവകളും മനുഷ്യപ്രകൃതിയിലുണ്ട്. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഓരോ വ്യക്തിയിലും ഒരു ‘പൂര്‍വ്വികനെ’(PARENT)യും ‘ശിശു’ (CHILD)വിനെയും സൃഷ്ടിക്കുന്നുമുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ വ്യക്തിയിലെ വ്യക്തിത്വധാരകളുടെ സങ്കീര്‍ണ്ണത വളരെ വൈചിത്ര്യമാര്‍ന്നതുതന്നെയാണ്–ഓരോ ആളും തരതമ്യമില്ലാത്ത മാനസികബൗദ്ധികസവിശേഷതകളുടെ ഒരു തനിമയുറ്റ സങ്കരമാണ്.  ഇതിനുംപുറമെയാണ് സമൂഹത്തിലെ വളരെ പ്രകടങ്ങളായ മതപരവും സാമ്പത്തികവും മറ്റുമായ വേര്‍തിരിവുകളും അതിര്‍വരമ്പുകളും.
ഒമ്പതില്‍ എത്ര പൊരുത്തം
ബൗദ്ധികവും മാനസികവുമായ പൊരുത്തങ്ങളെപ്പറ്റി അല്പംകൂടെ ചിന്തിച്ചുനോക്കാം. ബുദ്ധിശേഷികള്‍ ഒമ്പതെണ്ണമുണ്ടെന്ന് ഇപ്പോള്‍ നമുക്കറിയാം. ഒരു പങ്കാളിക്ക് പ്രധാനമായും മൂന്ന് ശേഷികളാണുള്ളതെന്നുവെയ്ക്കുക. ഉദാഹരണമായി ഭാഷാശേഷിയും സംഗീതസംബന്ധിയായ ശേഷിയും ആത്മപരിശോധനാശേഷിയുമാണുള്ളതെന്നിരിക്കട്ടെ. മറ്റേ പങ്കാളിക്ക് ഇവ മൂന്നുമില്ല, ഉള്ളത് ഗണിതബുദ്ധിയും ശാരീരികചലനബുദ്ധിയും ദൃശ്യ-സ്ഥലബന്ധിയായ ബുദ്ധിയുമാണെങ്കിലോ? എങ്കില്‍ അവര്‍ തമ്മിലുള്ള ബൗദ്ധികതലത്തിലെ ചേര്‍ച്ച തീരെ അപര്യാപ്തമായ നിലവാരത്തിലായിരിക്കും. രണ്ടു ശേഷികളെങ്കിലും പൊതുവായുണ്ടായില്ലെങ്കില്‍ വ്യക്തികള്‍ തമ്മില്‍ പരിമിതമായ ബൗദ്ധികപ്പൊരുത്തമെങ്കിലുമുണ്ടാകുമോ?
വീട്ടില്‍നിന്ന് കിട്ടുന്ന ദാമ്പത്യമാതൃകകള്‍
വൈവാഹികപ്പൊരുത്തത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മറ്റൊരു ഘടകംകൂടെ ശ്രദ്ധയര്‍ഹിക്കുന്നു. ദാമ്പത്യത്തെക്കുറിച്ചുള്ള ഓരോ കുഞ്ഞിന്റെയും സങ്കല്പം രൂപമെടുക്കുന്നത് സ്വന്തം വീട്ടില്‍നിന്നാണ്; സ്വന്തം മാതാപിതാക്കളുടെ ദാമ്പത്യമാണ് ഓരോ കുഞ്ഞിനും ദാമ്പത്യക്കുറിച്ചുള്ള ആദ്യചിത്രം നല്കുന്നത്.  ആ ബന്ധം തീരെ അതൃപ്തികരമെങ്കില്‍ കുഞ്ഞ് ഒരുപക്ഷേ, ആ മാതൃകയെ പാടേ തിരസ്‌കരിച്ചേക്കാം. മറിച്ച് ബന്ധം ഏതാണ്ടൊക്കെ തൃപ്തികരമാണെങ്കില്‍ അതിന്റെ ഗുണപരമായ നിലവാരങ്ങള്‍ കുഞ്ഞിന്റെ മനസ്സില്‍ മാതൃകകള്‍ സൃഷ്ടിച്ചേക്കും. സ്വേച്ഛാധികാരിയായ അച്ഛനേയും വഴങ്ങുന്ന അമ്മയേയും കണ്ടുവളര്‍ന്ന മകന്റെയും മകളുടെയും മനസ്സിലെ ഭര്‍തൃത്വത്തിന്റെ മുഖമുദ്ര അധികാരസ്ഥാപനത്തിന്റെതായിരിക്കും. മറിച്ച് മേല്‍ക്കോയ്മ അമ്മയുടേതായിരുന്ന ഒരു വീട്ടില്‍ വളര്‍ന്ന ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ഭാര്യാസങ്കല്പങ്ങള്‍ മേല്‍ക്കോയ്മയുടേതായിരിക്കും.  വിരുദ്ധപ്രകൃതികളുള്ള ദാമ്പത്യങ്ങളുടെ സന്തതികള്‍ക്ക് സമരസപ്പെടുവാന്‍ വിഷമം കൂടുതലായിരിക്കുമെന്ന് പറയേണ്ടതുമില്ല.
വികസിച്ച ‘ചിന്തകനി’ല്ലെങ്കില്‍
ശരിയാണ്, വ്യക്തികളിലോരോന്നും കാര്യകാരണബുദ്ധിയെ അടിസ്ഥാനമാക്കി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ‘ചിന്തകന്‍’ (Adult) കൂടെയുണ്ട്. ഒരാളിലെ ‘ചിന്തകന്‍’ വികസിച്ചതാണെങ്കില്‍, ജീവിതപങ്കാളിയിലെ ‘ചിന്തകനും’ ഏതാണ്ട് തുല്യമാംവിധം വികസിച്ചതാണെങ്കില്‍, മറ്റ് ഭിന്നതകളെ സംഘര്‍ഷത്തിലെത്തിക്കാതെ  സമരസപ്പെടുത്തിയെടുക്കുവാന്‍ വലിയൊരളവുവരെ രണ്ടുപേര്‍ക്കുംകൂടെ കഴിഞ്ഞേക്കും. പക്ഷേ, ഇതും ഒരു വലിയ ‘എങ്കില്‍’ ആണല്ലോ. ഒരു നല്ല ‘ചിന്തകന്‍’ രൂപപ്പെട്ടുണ്ടാവാനും സാഹചര്യങ്ങളുടെ ശക്തമായ കൈത്താങ്ങുണ്ടായെങ്കിലല്ലേ പറ്റൂ? ‘ചിന്തകന്‍’ വികസിച്ചവരായ മാതാപിതാക്കള്‍, നല്ല വിദ്യാലയങ്ങളും അദ്ധ്യാപകരും, ബൗദ്ധികസൗഹൃദം നല്കാന്‍ കെല്പുള്ള കുട്ടൂകാര്‍, നല്ല പുസ്തകങ്ങളുടെയും മറ്റും ലഭ്യത ഇവയെയൊക്കെ ആശ്രയിച്ചായിരിക്കും വ്യക്തിയിലെ ‘ചിന്തകന്റെ’ വികാസം.  മറ്റു വൈരുദ്ധ്യങ്ങള്‍  സാരമായതാണെങ്കില്‍, പൊരുത്തങ്ങള്‍ പരിമിതമാണെങ്കില്‍, രണ്ടുപേരിലെയും ‘ചിന്തകന്‍’ താങ്ങേണ്ടിവരുന്ന ‘ജോലിഭാരം’ വളരെ കൂടുതലായിരിക്കുകയും ചെയ്യും. മറിച്ച് ഒരാളുടെ ‘ചിന്തകന്‍’ വികസിച്ചതും മറ്റേയാളുടേത് വളര്‍ച്ചവയ്ക്കാത്തതുമാണെങ്കിലും ബന്ധം രണ്ടുപേര്‍ക്കും ദുസ്സഹമായിത്തീരും. കാലത്തിനു ചേരാത്തതും മുന്‍വിധികള്‍ നിറഞ്ഞതുമായ ‘പൂര്‍വ്വികനും’ വൈകാരികമായി പ്രതികരിക്കുന്ന ‘ശിശു’വും ഇടപാടുകളെ നിയന്ത്രിക്കുകയാണെങ്കില്‍ നിത്യജീവിതം ഒരു യുദ്ധക്കളമാവുകയും ചെയ്യും.
ശ്രദ്ധയോടെ വേണം തിരഞ്ഞെടുപ്പ്
ഇത്രയും വിശദീകരിച്ചുപറഞ്ഞത് ആയുഷ്‌കാലം നീണ്ടുനില്ക്കുന്നവയായ വിവാഹബന്ധങ്ങള്‍ വളരെ ഗൗരവബുദ്ധിയോടെ സമീപിക്കപ്പെടേണ്ടവയാണെന്ന് തെളിച്ചുകാണിക്കുവാനാണ്.  വ്യക്തിത്വങ്ങളുടെ പൊരുത്തങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ശ്രദ്ധാപൂര്‍വ്വമായ ഒരു തിരഞ്ഞെടുപ്പാണാവശ്യം.  ബോധവും ഉപബോധവും അബോധവുമെല്ലാം സിനിമക്കഥകളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്ന, അനുഭവശൂന്യവും അപക്വവുമായ കൗമാരത്തിന് ഈ തിരഞ്ഞെടുപ്പ് നടത്താനുള്ള യോഗ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ?
പ്രേതത്തിനെ കണ്ടവരുണ്ടോ?
അതുകൊണ്ട് കൗമാരത്തിന്റെ അഭിനിവേശങ്ങള്‍ക്ക് അവയര്‍ഹിക്കുന്ന വില മാത്രം കൊടുക്കുക.  ജീവിതത്തില്‍ യഥാര്‍ത്ഥപ്രണയങ്ങള്‍ വളരെ അപൂര്‍വ്വമായേ സംഭവിക്കാറുള്ളു. പക്വത വന്ന വ്യക്തികള്‍ക്ക് അടുത്തറിയുവാന്‍ ഇടകിട്ടുകയും അപൂര്‍വ്വമായി മാത്രം സംഭവിക്കുവാനിടയുള്ള പൊരുത്തങ്ങള്‍ അവര്‍ കണ്ടെത്തുകയും ചെയ്യുമ്പോഴായിരിക്കാം കാമ്പുള്ള പ്രണയബന്ധങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നത്. സാധ്യതകള്‍, നമ്മുടെ സാമൂഹ്യസാഹചര്യങ്ങള്‍ വിരുദ്ധമായതുകൊണ്ടുകൂടെ, വിരളം തന്നെയാണ്. പ്രേതകഥകള്‍ പറയുന്നവര്‍ ധാരാളം; പക്ഷേ പ്രേതത്തിനെ കണ്ടവര്‍ ആരുമില്ല എന്നു പറയാറുണ്ട്. അതുപോലെതന്നെയാണ് യഥാര്‍ത്ഥപ്രണയവും! പക്ഷേ മനസ്സിന്റെ മായാജാലങ്ങളും ലൈംഗികാകര്‍ഷണത്തിന്റെ ശക്തിയും ചേര്‍ന്ന്  പങ്കാളികളെ തെറ്റിദ്ധരിപ്പിക്കുന്നു; വെറും സൗഹൃദങ്ങള്‍ യഥാര്‍ത്ഥപ്രണയങ്ങളാണെന്ന് ഭ്രമിപ്പിക്കുന്നു.
അനുരാഗം പ്രഥമദൃഷ്ടിയില്‍ ?
മനുഷ്യമനസ്സ് ഒരു ആഴമേറിയ കിണറുപോലെയാണെന്ന് മനശ്ശാസ്ത്രം പറയുന്നു. ജനനംമുതലുണ്ടായ അനുഭവങ്ങളുടെ സ്മൃതികളെല്ലാം ഈ ആഴക്കിണറ്റിലെ നഷ്ടപ്പെട്ടുപോകാത്ത നിക്ഷേപങ്ങളാണ്. ഓര്‍മ്മകള്‍ ബോധമനസ്സിന് നഷ്ടമായിരിക്കാം–പക്ഷേ, അവ ഉപബോധത്തിലും അബോധത്തിലും ആലേഖിതമായിക്കിടക്കുന്നു. ആ ആലേഖനങ്ങളെ പില്ക്കാലജീവിതത്തിലെ ചില സംഭവങ്ങള്‍ ചിലപ്പോള്‍ സ്പര്‍ശിച്ചുണര്‍ത്തിയേക്കാം. പോയ്‌പോയ നാളുകളിലെ പ്രസന്നങ്ങളായ അനുഭവങ്ങളെ–അവയുടെ ഓര്‍മ്മകള്‍ ബോധമനസ്സിന് നഷ്ടപ്പെട്ടിരിക്കാം–ഏതോ വിധത്തില്‍ തൊട്ടുണര്‍ത്തുന്ന ഒരു വ്യക്തി ഇന്ന് നമ്മെ അത്ഭുതകരമായി ആകര്‍ഷിച്ചേക്കും. കുഞ്ഞുനാളില്‍ വളരെ പ്രിയപ്പെട്ടവരായിരുന്ന ആരുടെയെങ്കിലും മുഖത്തിനോട് വിദൂരസാദൃശ്യമെങ്കിലുമുള്ള ഒരു മുഖം ഇന്ന് നമ്മെ മാസ്മരികമായ ആകര്‍ഷണത്തിന് വിധേയരാക്കിയേക്കാം. പണ്ട് അമ്മ പാടിയിരുന്നതും വളര്‍ന്നപ്പോള്‍ ഒട്ടുമുക്കാലും മറന്നുപോയതുമായ ഒരു ഈണമോ ഗാനമോ ഇന്ന് മറ്റൊരാള്‍ പാടിയെന്നിരിക്കട്ടെ–മനസ്സ് അയാളില്‍ വര്‍ണ്ണനാതീതമായ ആകര്‍ഷണം കണ്ടെത്തിയേക്കാം. ആകര്‍ഷണത്തിന്റെ ശക്തിയും അതിന്റെ മാസ്മരികതയും കൂടിച്ചേരുമ്പോള്‍, മനസ്സുകള്‍ ആ ബന്ധത്തിന് ദൈവേച്ഛയുടെയും മുജ്ജന്മബന്ധങ്ങളുടെയുമൊക്കെ പരിവേഷങ്ങള്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യും. ഇത്തരം ബന്ധങ്ങളാണ് മിക്കപ്പോഴും പ്രഥമദൃഷ്ടിയിലെ അനുരാഗങ്ങളായി ചിത്രീകരിക്കപ്പെടുന്നത്. പക്ഷേ ഇങ്ങനെയൊരാകര്‍ഷണം തോന്നിയതുകൊണ്ടുമാത്രം ആയുഷ്‌കാലം നീളുന്ന സഹജീവിതത്തിന് ആകര്‍ഷണപാത്രത്തെ തിരഞ്ഞെടുക്കുന്നത് ബുദ്ധിപൂര്‍വ്വകമാകുമോ? നമുക്ക് അങ്ങോട്ടു തോന്നുന്ന വികാരതീവ്രത ആകര്‍ഷണപാത്രത്തിന് ഇങ്ങോട്ടൂ തോന്നുവാന്‍ സാധ്യതയുമില്ല.  ഇനി അഥവാ അയാള്‍ അനുകൂലമായി പ്രതികരിച്ചാലും, നേരത്തെ വിവരിച്ച തരം വ്യക്തിത്വച്ചേര്‍ച്ചകളില്ലെങ്കില്‍ ബന്ധം പരാജയമായി കലാശിക്കുകയല്ലേ ചെയ്യുക?
ചിലപ്പോള്‍ നമ്മുടെ അടിമനസ്സ് അതിന്റെ രഹസ്യങ്ങളിലേക്ക് സ്വപ്നങ്ങളിലൂടെ ചില വാതായനങ്ങള്‍ തുറന്നുതന്നേക്കും; എങ്കില്‍ തോന്നിയ ആകര്‍ഷണങ്ങളുടെ അടിവേര് തെളിഞ്ഞുകിട്ടുകയും ചെയ്‌തേക്കും. ഉദാഹരണത്തിന് ഏത് ഗാനത്താലാണ് ആകര്‍ഷണപാത്രം ആകര്‍ഷിച്ചത്, ആ ഗാനം അമ്മ പാടുന്ന ഒരു സ്വപ്നം നിങ്ങള്‍ക്കുണ്ടായേക്കാം–അതോടെ ആകര്‍ഷണത്തിന്റെ കുരുക്കഴിഞ്ഞുകിട്ടുകയും ചെയ്‌തേക്കാം.  അതുകൊണ്ട് യുക്തിക്ക് നിരക്കാത്തതും വിശദീകരിക്കാനാകാത്തതുമായ ആകര്‍ഷണങ്ങള്‍  തോന്നുമ്പോള്‍ മനസ്സിനോട് ക്ഷമിക്കുവാന്‍ പറയുക; ആ ആകര്‍ഷണത്തെ പ്രണയത്തിലേക്കുള്ള കവാടമായി എണ്ണാതെയുമിരിക്കുക. അല്പം ക്ഷമിച്ചാല്‍ ആകര്‍ഷണത്തിന്റെ രഹസ്യം താനേ തെളിഞ്ഞുകിട്ടിയെന്നുവരാം.
സഹാനുഭൂതിയില്‍നിന്ന് പ്രണയം
സ്വന്തം സാഹചര്യങ്ങള്‍ അസന്തുഷ്ടമോ ഏകാകിത നിറഞ്ഞതോ ആയിരിക്കുക; മറുവശത്തുനിന്ന് അല്പം സാന്ത്വനം ലഭിക്കുക–ഇത്രയുമായാല്‍ ‘പ്രണയം’ പലപ്പോഴും മൊട്ടിടുകയായി. രണ്ടുപേരും ദുഃഖിതരായിരിക്കുക, പരസ്പരം സാന്ത്വനം നല്കുന്നവരുമായിരിക്കുക–ഇതാണവസ്ഥയെങ്കില്‍ ബന്ധത്തിന് പത്തിരട്ടി ശക്തിയുമായിരിക്കും.  എണ്ണമറ്റ സിനിമകള്‍–വലിയ ജനപ്രീതി നേടിയ സിനിമകള്‍–ഈയൊരു ചേരുവ അതിസമര്‍ത്ഥം ഉപയോഗിച്ചിട്ടുണ്ട്; ഇനിയും ഉപയോഗിക്കുകയും ചെയ്യും. അന്യന്റെ ദുഃഖം മനുഷ്യമനസ്സിനെ തരളമാക്കുന്ന വികാരമാണ്.  സഹാനുഭൂതിയാകട്ടെ, നന്മയും ആര്‍ദ്രതയും നിറഞ്ഞ മനുഷ്യഭാവവുമാണ്. പക്ഷേ, പങ്കാളികളുടെ ദുഃഖങ്ങളും ഏകാകിതകളും ‘പ്രണയം’ സഫലമാവുകയും വിവാഹത്തിലൂടെ അവര്‍ ഒരുമിച്ച് ജീവിച്ചുതുടങ്ങുകയും ചെയ്യുമ്പോള്‍ അപ്രത്യക്ഷമാകുന്നു.  പിന്നീടാണ്, അതുവരെ ദുഃഖഭാരങ്ങള്‍ക്കടിയില്‍ അമര്‍ന്നുകിടന്നിരുന്ന യഥാര്‍ത്ഥ വ്യക്തിത്വഘടകങ്ങള്‍ മറ നീക്കി പുറത്തുവരിക. അതുവരെ പരസ്പരം പിടികൊടുക്കാതിരുന്ന രണ്ട് വ്യത്യസ്തവ്യക്തികള്‍ പൊടുന്നനെ പ്രത്യക്ഷപ്പെടുകയായി. അവര്‍ക്കു തമ്മില്‍ പൊരുത്തമുണ്ടാകും എന്നതിന് വല്ല ഉറപ്പുമുണ്ടോ?
സൗന്ദര്യം എന്ന ആകര്‍ഷണം
പെണ്ണിന്റെ സൗന്ദര്യം പുരുഷന്റെ വലിയ ബലഹീനത തന്നെയാണ്. ഭൂമിയിലെ പ്രേമഗാനങ്ങളില്‍ ഭൂരിഭാഗവും സ്ത്രീയുടെ ബാഹ്യസൗന്ദര്യം വര്‍ണ്ണിക്കുകയാണ് ചെയ്യുന്നത്. മുഖസൗന്ദര്യവും അംഗലാവണ്യവും, എന്തിന് ഉടയാടകളുടെ ചേലും ചന്തവുംവരെ, അവസാനിക്കാത്ത വര്‍ണ്ണനകള്‍ക്കും ഉപമകള്‍ക്കും ഉല്‍പ്രേക്ഷകള്‍ക്കും വിഷയമാകുന്നു. എന്നാല്‍ ഗാനങ്ങളും ഭാവനകളും വേറെ; യാഥാര്‍ത്ഥ്യം വേറെ. ജീവിതം പങ്കുവയ്ക്കുന്ന വ്യക്തിയുടെ ബാഹ്യസൗന്ദര്യമാണോ പ്രധാനം, അല്ല മനസ്സിന്റെ സൗന്ദര്യവും വ്യക്തിത്വധാരകളുടെ ഇണക്കവുമാണോ? പ്രണയിച്ച് സ്വന്തമാക്കിയ സുന്ദരി, ജീവിച്ചിടപഴകാന്‍ തുടങ്ങുമ്പോള്‍ സ്വഭാവപ്പൊരുത്തമില്ലാത്തവളും തന്‍കാര്യവും അഹങ്കാരവും നിറഞ്ഞവളുമാണെന്ന് നിസ്സഹായതയോടെ തിരിച്ചറിയേണ്ടിവന്നേക്കാം. സിനിമകളും ഗാനങ്ങളും ശരീരസൗന്ദര്യത്തെ വാനോളം വാഴ്ത്തുന്നു. പുരുഷന്‍ പ്രകൃത്യാ കാഴ്ചകളാല്‍ ഉലയ്ക്കപ്പെടുന്നവനുമായിരിക്കുന്നു. സമബുദ്ധിയോടെ നെല്ലും പതിരും വേര്‍തിരിക്കുകയേ നിര്‍വ്വാഹമുള്ളു.  അതുപോലെ നല്ല വാക്കുകളോതുവാനുള്ള പുരുഷന്റെ ചാതുര്യം പെണ്ണിനെയും ആകര്‍ഷിച്ചുവീഴ്ത്തിയേക്കും. പക്ഷേ ആവര്‍ത്തിച്ചുപറഞ്ഞതുപോലെ വ്യക്തിത്വഘടകങ്ങളുടെ പൊരുത്തമില്ലെങ്കില്‍ സൗന്ദര്യവും വാക്ചാതുര്യവുമെല്ലാം വിലകെട്ട പുറംമോടികളായി ശേഷിക്കും.
യുവത്വത്തിന്റെ തിരഞ്ഞെടുപ്പുകളും വീഴ്ചകളും
ദീര്‍ഘകാലം പ്രണയത്തിലാണെന്ന് സങ്കല്പിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന സുന്ദരിയും ഇഷ്ടതോഴനും വിവാഹം നടക്കുന്നതോടെ പരസ്പരം വെറുത്തുതുടങ്ങുന്ന അനുഭവങ്ങള്‍ നിരവധിയാണ്. പുതുമോടി മാറുംമുമ്പെ വിവാഹമോചനത്തെപ്പറ്റി ചിന്തിക്കുന്ന ജോഡികളുടെ എണ്ണം ഈ നാട്ടിലും കൂടിവരുന്നു. ഇത്തരം ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പ്രണയത്തെ  മഹത്ത്വവത്കരിച്ചുകൊണ്ടിരിക്കുന്ന കച്ചവടസിനിമ നേരിടാറില്ല എന്ന് എടുത്തുപറയുകയും വേണം.
ഇഷ്ടംപോലെ ഇടപഴകുവാനും പരസ്പരം മനസ്സിലാക്കുവാനും ഇണയെ തിരഞ്ഞെടുക്കുവാനും യുവാക്കള്‍ക്ക് സ്വാതന്ത്ര്യവും അവസരവുമുള്ള പാശ്ചാത്യനാടുകളില്‍പ്പോലും ഒന്നുംരണ്ടും വര്‍ഷങ്ങള്‍ക്കുശേഷം  ബന്ധങ്ങള്‍ വേര്‍പിരിയുകയാണ്. യുവത്വം നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍ ബാഹ്യമായ ആകര്‍ഷണങ്ങള്‍ക്കാണ് സ്ഥാനമെന്നും യഥാര്‍ത്ഥമായ പൊരുത്തങ്ങള്‍ തേടുവാനോ കണ്ടെത്തുവാനോ അവര്‍ക്ക് കഴിയുന്നില്ലെന്നുമാണ് സംശയമില്ലാതെ തെളിയുന്നത്.
ഒരു ‘പഴഞ്ചന്‍ ‘ പ്രശ്‌നപരിഹാരം
‘പുതുഞ്ചന്‍’ ആശയങ്ങളും ശൈലികളും എമ്പാടും പരാജയപ്പെടുകയാണെന്ന കാരണംകൊണ്ടുകൂടെ, പഴഞ്ചനെന്നു തോന്നിക്കുന്ന ഒരാശയം ഇനി അവതരിപ്പിക്കട്ടെ: യോജിച്ച ഇണയെ കണ്ടെത്തുവാന്‍ യോഗ്യതയുളളവര്‍, അറിവും ജീവിതാനുഭവങ്ങളും തികഞ്ഞവരും ഗുണകാംക്ഷികളുമായ മുതിര്‍ന്ന തലമുറതന്നെയല്ലേ? പക്ഷേ, അവര്‍ കഴിഞ്ഞകാലത്തില്‍നിന്നും വ്യത്യസ്തമായി, മനുഷ്യവ്യക്തിത്വങ്ങളുടെ വൈവിധ്യങ്ങളെക്കുറിച്ചും മാനസികവും ബൗദ്ധികവുമായ പൊരുത്തങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും  ബോധമുള്ളവര്‍ കൂടെയായിത്തീരണം. തിരഞ്ഞെടുപ്പില്‍ ഈ ഘടകത്തിന് ഒന്നാമത്തെ മുന്‍ഗണന നല്കപ്പെടുകയും വേണം. ഇന്ന് നടക്കുന്നതുപോലെ ജാതി, മതം, കുടുംബം, സ്വത്ത്, ധനസ്ഥിതി എന്നിവയുടെ സമവാക്യങ്ങള്‍ക്ക് മാത്രം ശ്രദ്ധ നല്‍കിയാല്‍ പോരാ.
വിവാഹവും പ്രതീക്ഷകളും
കുഞ്ഞുങ്ങളെ ജനിപ്പിച്ച് സ്‌നേഹം പകര്‍ന്നു വളര്‍ത്തുക എന്നത് മഹനീയമായ ജീവിതധര്‍മ്മംതന്നെ.  പക്ഷേ, പെണ്‍കുട്ടികള്‍ പ്രത്യേകിച്ചും, വിവാഹമാണ് ഒരേയൊരു ജീവിതലക്ഷ്യം എന്നെണ്ണാതിരിക്കുക; വിവാഹത്തെക്കുറിച്ച് അമിതപ്രതീക്ഷകള്‍ പുലര്‍ത്താതെയുമിരിക്കുക. മിക്കപ്പോഴും പങ്കാളികളുടെ ബൗദ്ധികമാനസികവ്യക്തിത്വങ്ങളും ഗുണപ്രകൃതികളും ഭിന്നങ്ങളായിരിക്കും. ആണും പെണ്ണും ലോകത്തെ നോക്കുന്നതും കാണുന്നതും, പലേടത്തും സൂചിപ്പിച്ചതുപോലെ, വേറെ വേറെ കണ്ണുകള്‍കൊണ്ടായിരിക്കുകയും ചെയ്യും. അതുകൊണ്ട് പങ്കാളികള്‍ തമ്മില്‍ പൂര്‍ണ്ണമായ മനപ്പൊരുത്തം ഒരിക്കലും സംഭവിക്കുകയില്ല എന്നുതന്നെ വേണം കരുതുവാന്‍.  മധുവിധുനാളുകളിലെ വൈകാരികതീവ്രത ഏറെക്കാലം നിലനില്ക്കുകയുമില്ല.  ലൈംഗികമായ പൊരുത്തങ്ങള്‍ക്കും ബന്ധത്തില്‍ സാരമായ സ്ഥാനമുണ്ട്, അങ്ങേയറ്റം ലൈംഗികവത്കരിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ സമൂഹം കരുതുന്ന തോതില്‍ ഇല്ലെങ്കിലും. അടുത്ത കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഒരു മനശ്ശാസ്ത്രലേഖനം പറയുന്നത്* മറ്റുവിധത്തില്‍ തൃപ്തികരമായ ഒരു ബന്ധത്തില്‍ ലൈംഗികതയുടെ പങ്ക് ഏതാണ്ട് പത്തു ശതമാനമാണെന്നാണ്.
പല തരത്തിലുള്ള പരിശ്രമങ്ങളിലൂടെ മാത്രം വിജയിക്കാവുന്ന ഒരു ദൗത്യത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന ബോധ്യത്തോടെ വിവാഹജീവിതം ആരംഭിക്കുക. സൃഷ്ടി എന്ന ദിവ്യമായ ജീവിതധര്‍മ്മം നിങ്ങള്‍ നിര്‍വ്വഹിക്കുവാനൊരുങ്ങുകയാണ്.  ശ്രേയസ്‌കരമായ വരുംതലമുറ എന്ന ലക്ഷ്യത്തെക്കുറിച്ച് ബോധമുള്ളവരാകുക.
നിങ്ങളിലെ ഉണര്‍ന്നിരിക്കുന്ന ‘ചിന്തകന്‍ ‘ എല്ലാ നേരവും വാക്കുകളെയും പ്രവര്‍ത്തികളെയും  നിയന്ത്രിക്കട്ടെ. സന്മനസ്സും അര്‍പ്പണബോധവും സദാ കൂടെയുണ്ടായിരിക്കട്ടെ.  കിട്ടുക എന്നതിലേറെ കൊടുക്കുക എന്നതിലായിരിക്കട്ടെ ഊന്നല്‍ .  ഈശ്വരാനുഗ്രഹമര്‍ത്ഥിക്കുക; ഈശ്വരാനുഗ്രഹത്തിന് അര്‍ഹതയുള്ളവരായും തീരുക.

No comments:

Post a Comment

സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...