സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Saturday, 17 March 2012

നഗരം ചീഞ്ഞുനാറാതിരിക്കാന്‍

നഗരം ചീഞ്ഞുനാറാതിരിക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍

മാലിന്യനിര്‍മാര്‍ജ്ജനം ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. വിളപ്പില്‍ശാലയിലെയും ലാലൂരിലെയും വടവാതൂരിലെയും ജനകീയപ്രതിരോധങ്ങള്‍ പെട്ടെന്ന് മുളച്ചുപൊങ്ങിയതല്ല. ഇന്ന് കേരളത്തില്‍ എവിടെയൊക്കെ ഖരമാലിന്യസംസ്‌കരണപ്ലാന്റുകള്‍ സ്ഥാപിക്കുന്നുവോ, അവിടെയൊക്കെ തദ്ദേശവാസികളുടെ സംഘടിതമായ എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടുണ്ട്. ഇതുവരെ ഉണ്ടായിട്ടുള്ള സംസ്‌കരണശാലകളുടെ പ്രവര്‍ത്തനം തൃപ്തികരമാകാത്തതുകൊണ്ടാണ് ഇത് വരുന്നത്. നിങ്ങളുടെ  മാലിന്യം ഞങ്ങളുടെ വളപ്പില്‍ തട്ടേണ്ട എന്നാണ് എതിര്‍പ്പിന്റെ സത്ത. വന്‍കിട സംരംഭങ്ങള്‍ ആകുമ്പോള്‍ ഈ എതിര്‍പ്പ് ഉണ്ടാകാന്‍ സാധ്യത കൂടുതലുണ്ട്.മാലിന്യസംസ്‌കരണത്തിനുള്ള ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ പ്രശസ്ത ശാസ്ത്രപ്രചാരകനും വൈജ്ഞാനിക സാഹിത്യകാരനുമായ എം പി പരമേശ്വരന്‍ പങ്കുവെയ്ക്കുന്നു.
മാലിന്യം… അസ്ഥാനത്തുള്ള സമ്പത്ത്

വിളപ്പില്‍ശാലയിലെ ജനകീയപ്രക്ഷോഭം
വിളപ്പില്‍ശാലയിലെ ജനകീയപ്രക്ഷോഭം
മൗസെ ദൂങ്ങിന്റെ ഒരു വാക്യമാണ് മുകളില്‍ കൊടുത്തത്. ‘അസ്ഥാനത്ത് സ്ഥിതിചെയ്യുന്ന സമ്പത്താണ് മാലിന്യം.’ എത്ര ശരി! പാടത്ത് അമൂല്യസമ്പത്തായി കാണുന്ന ചാണകം സ്വീകരണമുറിയില്‍ മാലിന്യം തന്നെ. വിരലില്‍ കിടക്കുമ്പോള്‍ വൈരമോതിരം സമ്പത്തുതന്നെ. വയറ്റിനകത്തുപെട്ടാലോ, മാരകമായ മാലിന്യവും. നഗരങ്ങളെ മാത്രം അലട്ടിയിരുന്ന ഖരമാലിന്യനിര്‍മാര്‍ജനപ്രശ്‌നം ഇന്ന് കേരളത്തിനെയാകെ കുഴയ്ക്കുന്ന ഒന്നായിത്തീര്‍ന്നിരിക്കുന്നു. നഗരങ്ങളുടെ കൂടപ്പിറപ്പ് ആണ് മറ്റു പല പ്രശ്‌നങ്ങളെയുംപോലെ മാലിന്യപ്രശ്‌നവും.നാട്ടിന്‍പുറത്തെ മണ്ണിലായിരുന്നപ്പോള്‍ അതിനെ ഫലഭൂയിഷ്ഠമാക്കിയിരുന്ന നൈട്രജന്‍, പൊട്ടാസിയം മുതലായവ ഭക്ഷണരൂപത്തില്‍ ലണ്ടണ്‍ നഗരത്തില്‍ കേന്ദ്രീകരിക്കുകയും മനുഷ്യമലത്തിന്റെ രൂപത്തില്‍ ഥേംസ് നദിയില്‍ നിക്ഷേപിക്കുകയും അങ്ങനെ അതിനെ മലിനപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെ എന്ന് കാള്‍ മാര്‍ക്‌സ് മൂലധനം എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ തന്നെ മാര്‍ക്‌സും എംഗല്‍സും പറയുന്നുണ്ട്:
കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇടതു-വലത് ഭേദമില്ലാതെ,വസ്തുനിഷ്ഠമായി നോക്കുമ്പോള്‍ , ഒരേ പാത പിന്തുടരുന്നതായാണ് കാണുന്നത്. കൊച്ചിയെ ലോകനിലവാരത്തിലുള്ള ഒരു മഹാനഗരമാക്കുക, മെട്രോ നിര്‍മിച്ച്  യാത്ര സുഗമമാക്കുക, ശോഭ ഹൈ-ടെക് സിറ്റിപോലുള്ള സംരംഭങ്ങളെ ‘ഏകജാലക’സംവിധാനത്തിന്‍കീഴില്‍ കൊ്യുുവന്ന് ‘ക്ഷിപ്രാനുവാദം’ നല്‍കുക, അതിവേഗപാതയ്ക്കുവേ്യുി അമിതമായ ആവേശം കാണിക്കുക മുതലായവയൊക്കെ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍ , പാലക്കാട് മുതലായ നഗരങ്ങളിലെ യാത്രാപ്രശ്‌നംപോലെതന്നെ അപരിഹാര്യമായിത്തീര്‍ന്നുകൊണ്ടിരിക്കയാണ് അവിടങ്ങളിലെ ഖരമാലിന്യപ്രശ്‌നവും ഡ്രൈയ്‌നേജ് പ്രശ്‌നവും ഒക്കെ. നഗരങ്ങളില്‍ മാത്രമല്ല, പഞ്ചായത്തുകളിലും ഇത് പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. സമ്പൂര്‍ണശുചിത്വം  ഉള്ള കേരളം (ക്ലീന്‍ കേരളാമിഷന്‍ ) എന്ന മുദ്രാവാക്യത്തിന്‍കീഴില്‍ പഞ്ചായത്തുകളില്‍പോലും ഇന്ന് ഖരമാലിന്യസംസ്‌കരണ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നുണ്ട്. എന്നാല്‍  സംസ്‌കരണപ്ലാന്റുതന്നെ ഒരു മലിനീകരണസംവിധാനമായി, പ്രാദേശികമായി ഭൗമജലത്തെയും അന്തരിക്ഷവായുവിനെയും മലിനീകരിക്കുന്ന ഒരു സംവിധാനമായി, ആണ് ഇന്ന് സമീപവാസികള്‍ കാണുന്നത്. അതിനാല്‍, എവിടെയൊക്കെ ഖരമാലിന്യസംസ്‌കരണപ്ലാന്റ് ഉണ്ടോ, അല്ലെങ്കില്‍ വിഭാവനം ചെയ്യുന്നുവോ അവിടെയൊക്കെ അതിനെതിരായ ജനകീയപ്രക്ഷോഭങ്ങളും ഉയര്‍ന്നുവരുന്നതു കാണാം.

M P parameswaran
M P parameswaran
മിക്ക സ്ഥലങ്ങളിലും ശാസ്ത്രീയമായി എങ്ങനെയാണോ അത്തരം പ്ലാന്റുകള്‍ നടത്തിപോകേണ്ടത്, അങ്ങനെയല്ല അത് ചെയ്യുന്നത്. ജൈവമാലിന്യങ്ങള്‍ , പ്ലാസ്റ്റിക്,കുപ്പികള്‍ , ലോഹങ്ങള്‍ , കെട്ടിടനിര്‍മാണമാലിന്യങ്ങള്‍ , വിഷാക്തമാലിന്യങ്ങള്‍—ഇവ ഓരോന്നിനെയും സംസ്‌കരിക്കേണ്ടത് വ്യത്യസ്തരീതികളിലാണ്. പ്രഭവസ്ഥാനത്തുനിന്ന് സംസ്‌കരണപ്ലാന്റിലേക്കുള്ള യാത്രാമധ്യേ എവിടെയൊക്കെയോവച്ച് അവ കൂടിക്കലരുന്നു. ജൈവവസ്തുക്കള്‍ വഴിയോരങ്ങളില്‍ കുന്നുകൂട്ടിയിട്ട് ചീഞ്ഞളിഞ്ഞ് നാറാന്‍ തുടങ്ങിയ ശേഷമാണ്  പ്ലാന്റിലെത്തുന്നത്. പരിസരമാകെ ദുര്‍ഗന്ധം വമിക്കുന്ന ഒന്നായിത്തീരുന്നു, സംസ്‌കരണപ്ലാന്റ്. സമീപവാസികള്‍ എതിര്‍ക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല. ജൈവമാലിന്യവുമായി കൂടിക്കലര്‍ന്ന് പ്ലാന്റിലേക്കു വരുന്ന മറ്റു മാലിന്യങ്ങള്‍ പിന്നെ
പുനഃചംക്രമണം ചെയ്യാനാകാതെ വരുന്നു.  മാത്രമല്ല, ജൈവമാലിന്യങ്ങളുടെ കമ്പോസ്റ്റീകരണത്തിന് അത് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അവയില്‍നിന്ന് കിനിഞ്ഞിറങ്ങുന്ന ദ്രാവകങ്ങള്‍ ഭൗമജലത്തെ മലിനപ്പെടുത്തുന്നു. കമ്പോസ്റ്റാകാത്ത മാലിന്യങ്ങള്‍ പരിസരത്ത് മലപോലെ കുന്നുകൂടിക്കിടക്കുന്നു. ലാന്‍ഡ് ഫില്ലിങ്ങില്‍ കൂടെ മാത്രമേ അവ നീക്കം ചെയ്യാനാകൂ. ശാസ്ത്രീയമായ ലാന്‍ഡ് ഫില്ലിങ് ആകട്ടെ, ഏറെ ചെലവുള്ള പരിപാടിയാണുതാനും.എല്ലാംകൂടി, നഗരഖരമാലിന്യസംസ്‌കരണപ്ലാന്റുകളെല്ലാം ബീഭത്സമായ ദൃശ്യങ്ങളും അസഹനീയമായ അനുഭവങ്ങളും ആയിത്തീരുന്നു.
ദിനംപ്രതി അമ്പതും  നൂറും ഇരുന്നൂറും  ടണ്‍ മാലിന്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ പരിഹാരനടപടികളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പ്രശ്‌നങ്ങള്‍ പെരുകുന്നു. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയുടേത്. അവിടെ സംസ്‌കരണപ്ലാന്റ് നിര്‍മിക്കാനായി നീക്കിവച്ചിരുന്ന സ്ഥലം  മുഴുവനായും ഒരു മാലിന്യകൂമ്പാരമായി മാറി. ഒരു കൊല്ലം മുമ്പ്, ഉള്ള മാലിന്യങ്ങള്‍ ഒരു വശത്തേക്ക് തള്ളി നീക്കി പ്ലാന്റ് നിര്‍മിക്കുന്നതിന് കുറച്ച് സ്ഥലം വീണ്ടെടുത്തിരുന്നു. അവിടെപ്പോലും മാലിന്യം നിറഞ്ഞിരിക്കയാണ്. ഒരു തരത്തിലുള്ള ‘മാലിന്യജാം’രൂപപ്പെട്ടുവരികയാണ്. അസ്ഥാനത്തിരിക്കുന്ന മാലിന്യങ്ങള്‍ക്ക് സമ്പത്തായി മാറാനുള്ള സ്ഥാനങ്ങളിലേക്കു നീങ്ങാന്‍ പറ്റാതായിക്കൊണ്ടിരിക്കയാണ്. ഈ ജാം ലഘൂകരിക്കാന്‍ എന്താണുചെയ്യേണ്ടത്?
പാഠം ഒന്ന്
മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് വെവ്വേറെ ആയാണ്, കൂടിക്കലര്‍ന്നുകൊണ്ടല്ല. അവയെ കൂട്ടിക്കലര്‍ത്തുന്നത് നമ്മളാണ്—വീടുകളില്‍, കടകളില്‍, സ്ഥാപനങ്ങളില്‍ (വെവ്വേറെയായി സംഭരിച്ച മാലിന്യങ്ങളെ ട്രാന്‍സ്‌പോര്‍ട് ചെയ്യുമ്പോള്‍ കൂട്ടിക്കലര്‍ത്തിയ അനുഭവവും ഉണ്ടായിട്ടു്യു് തിരുവനന്ത
പുരത്ത്).  ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റു ചെയ്യുമ്പോള്‍ വളമായി മാറുന്നു. അത് വിലപിടിച്ച സമ്പത്താണ്. ഇതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണ്, പയറ്റിത്തെളിഞ്ഞതാണ്.പ്ലാസ്റ്റിക്, കുപ്പി, ലോഹങ്ങള്‍ —എല്ലാം പുനഃചംക്രമണം ചെയ്യാം. അത് ചെയ്യുന്ന ഇടങ്ങള്‍ ധാരാളമുണ്ട്. അവ ശേഖരിച്ചുസംഭരിച്ചാല്‍ മാത്രം മതി.
കമ്പുകളും മറ്റും വിറകായും ഗ്യാസിഫയറിനുള്ള ഇന്ധനമായും ഉപകരിക്കും. ശേഖരണമാണ് പ്രശ്‌നം. നിര്‍മാണാവശിഷ്ടങ്ങള്‍ നേരിട്ട് ലാന്‍ഡ് ഫില്ലിങ്ങിന് ഉപയോഗിക്കാം. മണ്ണെടുത്ത് നീര്‍കെട്ടിയ ഒട്ടേറെ ഭൂമിയു്യു്. അവ ഭാഗികമായി നികത്താന്‍ ഇവ ഉപയോഗിക്കും.ഇവയെല്ലാം കൂടിക്കലര്‍ന്നാലാകട്ടെ, മുന്‍ പറഞ്ഞതൊന്നും ചെയ്യാന്‍ പറ്റില്ല,കമ്പോസ്റ്റാക്കാന്‍ പറ്റില്ല, പുനഃചംക്രമണം ചെയ്യാന്‍ പറ്റില്ല, ലാന്‍ഡ് ഫില്ലിങ്ങിന് ഒട്ടേറെ സുരക്ഷാസംവിധാനങ്ങള്‍ ആവശ്യമാകുന്നു.

പാഠം രണ്ട്

.
.
ജൈവമാലിന്യങ്ങള്‍ പലതരത്തില്‍ സംസ്‌കരിക്കാം. വായു സമ്പര്‍ക്കത്തോടുകൂടിയ കമ്പോസ്റ്റിങ്, മണ്ണിരക്കമ്പോസ്റ്റിങ്, ബയോഗ്യാസ് പ്ലാന്റുകള്‍. എന്നാല്‍, അവ സമയാസമയം സംഭരിക്കേ്യുതുണ്ട്്. മിക്ക നഗരങ്ങളിലും ആഴ്ചയിലൊരിക്കലോ, രണ്ട് തവണയോ മാത്രമാണ് വഴിയോരങ്ങളില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത്. ഇത് രണ്ട്  ദോഷങ്ങള്‍ ചെയ്യുന്നു. ഒന്ന്:  നഗരം എല്ലായ്‌പോഴും മലിനമായിത്തന്നെ ഇരിക്കുന്നു. രണ്ട് : കൂട്ടിയിട്ടിരിക്കുന്ന മാലിന്യം വായുസമ്പര്‍ക്കമില്ലാതെ വളരുന്ന ബാക്റ്റീരിയയുടെ പ്രവര്‍ത്തനം കാരണം അളിയുന്നു. ഇത് കടുത്ത ദുര്‍ഗന്ധം വമിക്കുന്നതിന് ഇടയാക്കുന്നു. ഇത് സംസ്‌കരണപ്ലാന്റിലെത്തുമ്പോള്‍ അവിടവും ദുര്‍ഗന്ധപൂരിതമാക്കുന്നു. അങ്ങനെ താരതമ്യേന ഉപദ്രവകരമല്ലാതിരുന്ന മാലിന്യം കൂടുതല്‍ ഉപദ്രവകരമായ മാലിന്യമായിത്തീരുന്നു. ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഭരണസംവിധാനം വേണം. മാലിന്യം ഉണ്ടാവുന്ന സ്ഥലത്ത് അവ ഇടകലരാതെ  വെവ്വേറെ സൂക്ഷിക്കുക, ജൈവമാലിന്യങ്ങള്‍ നിത്യേന സംഭരിക്കപ്പെടണം. അഴുകിയവയേക്കാള്‍ അവയാണ് കമ്പോസ്റ്റിങ്ങിനു നല്ലത്. മറ്റു മാലിന്യങ്ങള്‍ വെവ്വേറെ സൂക്ഷിക്കുക. ആഴ്ചയിലോ മാസത്തിലോ ഒരിക്കല്‍ പുനഃചംക്രമണത്തിനായി അവ കൊണ്ടുപോകാം.  റോഡരികുകളിലൊ പൊതുസ്ഥലങ്ങളിലോ ഒരിക്കലും മാലിന്യം തുറന്ന് നിക്ഷേപിക്കരുത്. പ്രത്യേകമായി വച്ചിരിക്കുന്ന ബിന്നുകളില്‍ ഇടണം. കാര്‍ഷികവേസ്റ്റ,് നിര്‍മാണവേസ്റ്റ് മുതലായവ ആവശ്യപ്പെടുമ്പോള്‍ ചെന്നുകൊണ്ടുപോകണം. അതിന് പ്രത്യേകചാര്‍ജ് ഈടാക്കാവുന്നതാണ്. : ശേഖരിക്കലും കടത്തും ശാസ്ത്രീയമായി ചെയ്യുക. അതില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക.
പാഠം മൂന്ന്
ജൈവമാലിന്യസംസ്‌കരണശാലകള്‍ ശാസ്ത്രീയതത്ത്വങ്ങളില്‍ അധിഷ്ഠിതമാണ്. ആ തത്ത്വങ്ങള്‍ക്ക് കീഴ്‌പെട്ടേ അവ വിജയകരമായി പ്രവര്‍ത്തിക്കൂ. കൂന കൂട്ടിയ കമ്പോസ്റ്റിങ്—വിന്‍ഡ്രോ കമ്പോസ്റ്റിങ്—ആണ് ഇന്ന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന രീതി. അതിലുള്ള വായുവിന്റെ അംശം, വായു സമ്പര്‍ക്കം, നൈട്രജന്‍ അംശം മുതലായ ഘടകങ്ങളെ ആശ്രയിച്ചിരിക്കും കമ്പോസ്റ്റിങ്ങിന്റെ വിജയം. ആവശ്യമായത്ര വെള്ളം തളിക്കുക, വെള്ളം കൂടുതലാണെങ്കില്‍ ഉണങ്ങിയ മാറ്റര്‍ ചേര്‍ക്കുക, കാലാകാലങ്ങളില്‍ കൂന ഇളക്കുക, കൂനയില്‍നിന്ന് ഊര്‍ന്നുവരുന്ന വെള്ളം മണ്ണിലേക്ക് ഇറങ്ങാതെ സൂക്ഷിക്കുക—ഇതൊക്കെ കൃത്യമായി ശ്രദ്ധിക്കണം. അല്ലെങ്കില്‍ കമ്പോസ്റ്റിങ്് ശരിയാകില്ല—മാലിന്യമാനേജ്‌മെന്റ് പാഠം മൂന്ന്: സംസ്‌കരണ പ്ലാന്റിന്റെ നടത്തിപ്പുനിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കുക.
പാഠം നാല്
ജൈവമാലിന്യങ്ങള്‍ സമ്പത്താകുന്നത് കര്‍ഷകര്‍ക്കാണ്. എന്നാല്‍, പൊതുവില്‍ കൃഷിയിലുള്ള വിശ്വാസം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, കാര്‍ഷികസബ്‌സിഡികളെ വര്‍ധമാനമായ തോതില്‍ ആശ്രയിക്കുന്ന സാഹചര്യത്തില്‍ , ഈ സബ്‌സിഡികള്‍ കൃഷിവകുപ്പിന്റെ നയങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന സാഹചര്യത്തില്‍ , കൃഷിവകുപ്പിന് രാസവളങ്ങളോട് ഇന്നും നിലനില്‍ക്കുന്ന മമതയുടെ സാഹചര്യത്തില്‍ ജൈവവളത്തെ സമ്പത്തായിക്കാണുന്നവര്‍ കുറവാണ്. കൃഷിക്കാര്‍തന്നെ മുന്‍കൈ എടുത്ത് തങ്ങള്‍ക്കാവശ്യമുള്ള ജൈവവളം ഉണ്ടാക്കാന്‍ വേണ്ട അസംസ്‌കൃതപദാര്‍ഥമായി നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജൈവമാലിന്യങ്ങളെ കണക്കാക്കാന്‍ തുടങ്ങണം. കൃഷിക്കാരോ മറ്റു സംരംഭകരോ സ്വയംസ്ഥാപിച്ചു നടത്തുന്ന വ്യവസായമായി ജൈവമാലിന്യ(വള) സംസ്‌കരണശാലയെ കാണണം. മാലിന്യമാനേജ്‌മെന്റ് പാഠം നാല്:  ജൈവമാലിന്യത്തില്‍നിന്ന് ജൈവവളം ഉത്പാദിപ്പിക്കുന്ന ഒരു സാമ്പത്തികസംരംഭമായി സംസ്‌കരണശാലയെ കാണണം.
പാഠം അഞ്ച്
ഇന്ന് കേരളത്തില്‍ എവിടെയൊക്കെ ഖരമാലിന്യസംസ്‌കരണപ്ലാന്റുകള്‍ സ്ഥാപിക്കുന്നുവോ,

വടവാതൂരിലെ മാലിന്യക്കൂമ്പാരം
വടവാതൂരിലെ മാലിന്യക്കൂമ്പാരം
അവിടെയൊക്കെ തദ്ദേശവാസികളുടെ സംഘടിതമായ എതിര്‍പ്പ് നേരിടേണ്ടിവന്നിട്ടുണ്ട്‌
. ഇതുവരെ സംസ്‌കരണശാലകളുടെ പ്രവര്‍ത്തനം തൃപ്തികരമാകാത്തതുകൊണ്ടാണ് ഇത് വരുന്നത്. നിങ്ങളുടെ  മാലിന്യം ഞങ്ങളുടെ വളപ്പില്‍ തട്ടേണ്ട എന്നാണ് എതിര്‍പ്പിന്റെ സത്ത. വന്‍കിട സംരംഭങ്ങള്‍ ആകുമ്പോള്‍ ഈ എതിര്‍പ്പ് ഉണ്ടാകാന്‍ സാധ്യത കൂടുതലുണ്ട്‌. എന്നാല്‍ ചെറിയ ചെറിയ യൂണിറ്റുകള്‍ക്കുവേണ്ടി  അസംസ്‌കൃതപദാര്‍ഥമായി മാലിന്യത്തെ കാണുന്ന രീതി വരുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകും. ഖരമാലിന്യമാനേജ്‌മെന്റ് പാഠം അഞ്ച്: മാലിന്യത്തെ സമ്പത്തുത്പാദനത്തിനുള്ള അസംസ്‌കൃതപദാര്‍ഥമായി കാണുന്ന ശീലം വളര്‍ത്തുക, ചെറുകിട ഗാര്‍ഹികസംരംഭങ്ങളായി അവയെ മാറ്റുക. നമ്മുടെ ചുറ്റുപാട് മലിനമാകുന്നത് നമ്മളെയാണ് ബാധിക്കുക. അത് വൃത്തിയാക്കിവയ്‌ക്കേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മള്‍ തീരുമാനിച്ചാല്‍ അത് ചെയ്യാവുന്നതേയുള്ളു. നമ്മുടെ സഹകരണം കൂടാതെ ഒരു ഗവണ്‍മെന്റിനും അത് ചെയ്യാന്‍ പറ്റുന്നതല്ല.
സമ്പൂര്‍ണ ശുചിത്വം
ഈച്ചയും കൊതുകുമില്ലാത്ത കേരളം മാലിന്യത്തെ സമ്പത്താക്കിമാറ്റുന്നത് കൃഷിക്കെന്നപോലെ സമൂഹത്തിന്റെ ആരോഗ്യത്തിനും പ്രധാനമാണ്. 1964-ല്‍, വിപ്ലവത്തിന് 15 വര്‍ഷത്തിനു ശേഷം, ചൈന സന്ദര്‍ശിച്ച എഡ്ഗാര്‍ സ്‌നോ എന്ന പത്രപ്രവര്‍ത്തകന്‍ മൗ സെ ദൂങ്ങിനോട് ചോദിക്കുകയുണ്ടായി: ”ചെയര്‍മാന്‍ മൗ സെ ദൂങ്, വിപ്ലവം കഴിഞ്ഞ് 15 വര്‍ഷമായല്ലോ. എന്താണ്, താങ്കളുടെ അഭിപ്രായത്തില്‍, കമ്യൂണിസ്റ്റ് ചൈനയുടെ ഇതഃപര്യന്തമുള്ള ഏറ്റവും വലിയ നേട്ടം?” എഡ്ഗാര്‍ സ്‌നോ എഴുതുന്നു:മൗ ദെ സൂങ് ര്യുു മിനിറ്റ് നിശ്ശബ്ദനായി ഇരുന്നു. പിന്നെ പറഞ്ഞു: ”ഹ്ാം, ഈച്ചകള്‍! അതേ, ഈച്ചകളെ നിര്‍മാര്‍ജനം ചെയ്തു.” ഈച്ചകള്‍ ഇല്ലാതാക്കുക എന്നു പറഞ്ഞാല്‍ സമ്പൂര്‍ണശുചിത്വം നേടുക എന്നാണ് അര്‍ഥം. മാലിന്യത്തെ സമ്പത്താക്കി മാറ്റിക്കൊണ്ടാണ് അത് സാധിച്ചത്. ഈച്ചയും കൊതുകുമില്ലാത്ത ഒരു കേരളത്തെപ്പറ്റി സ്വപ്നം കാണാന്‍ കഴിയുമോ? അപ്പോഴാണത് ”ദൈവത്തിന്റെ സ്വന്തം നാട്” ആകുക. ”ഈച്ചയും കൊതുകുമില്ലാത്ത തൃശ്ശൂര്‍ നഗരം” എന്ന സ്വപ്നവുമായി മുപ്പത് കൊല്ലം മുമ്പ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തകര്‍ നഗരത്തില്‍ കുറെയധികം ചുറ്റിനടക്കുകയുണ്ടായി. അന്നത് സാക്ഷാത്കരിക്കാന്‍ പറ്റിയില്ല. മുനിസിപ്പാലിറ്റിയുടെ—ഉദ്യോഗസ്ഥവിഭാഗത്തിന്റെയും രാഷ്ട്രീയവിഭാഗത്തിന്റെയും —സക്രിയമായ നിസ്സഹകരണംമൂലം. നഗരത്തിന്റെ അവസ്ഥ ഇന്നും അന്നത്തെപ്പോലെതന്നെ. എന്നാല്‍ ഈ ആശയത്തില്‍നിന്നാണ് ”ശുചിത്വ കേരളം” എന്ന പദ്ധതി രൂപംകൊണ്ടത്.
ഒരു സമൂഹത്തിന്റെ ആരോഗ്യത്തില്‍ ‘ശുചിത്വ’ത്തിനുള്ള പ്രാധാന്യം നിസ്സീമമാണ്. മലയാളികള്‍ താരതമ്യേന കൂടുതല്‍ ശുചിത്വബോധമുള്ളവരാണ് എന്ന് അവകാശപ്പെടാറുണ്ട്. വ്യക്തിഗതശുചിത്വത്തിന്റെയും സ്വന്തം വീട്ടിനകത്തെ ശുചിത്വത്തിന്റെയും കാര്യത്തില്‍ ഇത് ശരിയായിരിക്കാം. എന്നാല്‍ പരിസരശുചിത്വത്തിന്റെ കാര്യത്തില്‍ ശരിയല്ല. കുന്നുകൂടിക്കിടക്കുന്ന ഖരമാലിന്യങ്ങള്‍ക്കും അടഞ്ഞുകിടക്കുന്ന ഓടകള്‍ക്കും കുറ്റവാളികള്‍ തങ്ങളാണ് എന്നത് അംഗീകരിക്കാതെ, മുനിസിപ്പല്‍ അധികൃതരെ കുറ്റം പറയുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ശരിയാണ്. മുനിസിപ്പല്‍ അധികൃതര്‍ക്ക് അതില്‍ പങ്കുണ്ട്. ശരിയായ പൗരബോധനത്തിലൂടെയും ആസൂത്രണത്തിലൂടെയും നഗരങ്ങളെയും ഗ്രാമങ്ങളെയും മാലിന്യമുക്തമാക്കാന്‍ കഴിയുന്നതാണ്. തദ്ദേശഭരണസ്ഥാപനങ്ങളിലെ അധികൃതര്‍ മുന്‍കൈ എടുക്കുകയാണെങ്കില്‍, ജനങ്ങള്‍ സഹകരിക്കുന്നതായിരിക്കും.

Mattoru Keralam Sadhyamanu
Mattoru Keralam Sadhyamanu
സാരാംശം
1.    എല്ലാ മാലിന്യങ്ങളും അസ്ഥാനത്തുള്ള സമ്പത്താണ്. അവയെ സമ്പത്താക്കി മാറ്റാവുന്നതാണ്. ഇതിന് പൗരന്മാര്‍ സ്വയം ചില അച്ചടക്കങ്ങള്‍ പാലിക്കേ്യുതാണ്, പാഠങ്ങള്‍ പഠിക്കേണ്ടതു്യു്.
2.    വിവിധതരം മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി, പരസ്പരം മലിനീകരിക്കരുത്.
3.    ശേഖരണവും കടത്തും ശാസ്ത്രീയമായിരിക്കണം. മാലിന്യങ്ങള്‍ കൂടിക്കലരാന്‍ ഇടവരരുത്.
4.    സംസ്‌കരണപ്ലാന്റുകള്‍ ശാസ്ത്രീയമായി പ്രവര്‍ത്തിപ്പിക്കണം
5.    മാലിന്യസംസ്‌കരണം ലാഭം തരുന്ന സംരംഭമാക്കി മാറ്റാം.
6.    വിഷാക്തമാലിന്യങ്ങള്‍ പ്രത്യേകമായി കൈകാര്യം ചെയ്യണം.
7.    ജൈവമാലിന്യങ്ങള്‍ മണ്ണിലേക്ക് തിരിച്ചുനല്‍കാതെ അതിന്റെ ആരോഗ്യം രക്ഷിക്കാനാവില്ല.
8.    ഈച്ചയും കൊതുകുമില്ലാത്ത ഗ്രാമങ്ങളും നഗരങ്ങളും: ഇതാണ് ലക്ഷ്യമാക്കേണ്ടത്.

No comments:

Post a Comment

സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...