സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Saturday, 17 March 2012

റെക്കോര്‍ഡുകളുടെ ചക്രവര്‍ത്തി

റെക്കോര്‍ഡുകളുടെ ചക്രവര്‍ത്തി


സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ആ സ്വപ്‌നമുഹൂര്‍ത്തം ദൈവം കാത്തുവച്ചത് ബംഗ്ലാദേശിന്റെ മണ്ണിലായിരുന്നു. ലോക ക്രിക്കറ്റിലെ റെക്കോര്‍ഡ് മലകള്‍ ഒന്നിനുപിറകെ ഒന്നെന്നപോലെ നേടിയെടുത്ത ഇതിഹാസ പുരുഷനു മുന്നില്‍ ഒടുവില്‍ ആ നാഴികക്കല്ലും വഴിമാറി.ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ സച്ചിന്‍ നേടിയ ഏറ്റവും തിളക്കമാര്‍ന്ന വിജയമാണിത്. നൂറാം സെഞ്ചുറിക്കായി ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് സച്ചിന് വേണ്ടിവന്നത്.  അടുത്തിടെ നടന്ന ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടെ നിരവധി തവണ രൂക്ഷവിമര്‍ശനത്തിനും ഇടയായിരുന്നു. നൂറാം സെഞ്ച്വറിയുടെ സമ്മര്‍ദ്ദം ഒരു വര്‍ഷം കൊണ്ട് തന്റെ 50 കിലോ ഭാരം കുറച്ചുുവെന്ന് ഇന്ത്യയുടെ ഈ അഭിനമാനതാരം പറയുന്നു.  നേട്ടങ്ങള്‍ ഏറെ കൊയ്തുകൂട്ടിയ സച്ചിന് നൂറാം സെഞ്ച്വറി എന്നത് ബാലികേറാമലയായിത്തീരുന്നതുപോലെ ആരാധകര്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു. ആസ്‌ട്രേലിയയില്‍ നടന്ന മത്സരത്തില്‍ സച്ചിന്‍ പരമാവധി ശ്രമിച്ചുവെങ്കിലും നിര്‍ഭാഗ്യംകൊണ്ട് പലപ്പോഴും ലക്ഷ്യം വഴുതിമാറുകയായിരുന്നു.
പതിനഞ്ചാം വയസ്സില്‍ സഹപാഠിയായിരുന്ന വിനോദ് കാംബ്ലിക്കൊപ്പം സ്‌കൂള്‍ ഗെയിംസില്‍ 664 രണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി ചരിത്രം കുറിച്ച് 1989 നവംബര്‍ 15ന് രാജ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മീശമുളയ്ക്കാത്ത പയ്യന്റെ സംഭവബഹുലമായ കരിയര്‍ രണ്ടുപതിറ്റാണ്ടിനു ശേഷവും കുതിക്കുക തന്നെയാണ്. റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ച് സച്ചിന്‍ മറ്റൊരു റെക്കോര്‍ഡ്തന്നെ സൃഷ്ടിച്ചു.
ശാസ്ത്രീയതയുടെയും കുലീനതയുടെയും പ്രതീകമായ കായികകലയാണ് ക്രിക്കറ്റ്. അതുകൊണ്ടുതന്നെ പലരും ക്രിക്കറ്റിനെ ഉപരിവര്‍ഗ്ഗ കായിക വിനോദമെന്ന് അധിക്ഷേപിക്കാറുണ്ട്. പക്ഷേ, ആ ഉപരിവര്‍ഗ്ഗ സ്വഭാവം ക്രിക്കറ്റിന് എന്നേ നഷ്ടമായിക്കഴിഞ്ഞു. പഞ്ചദിനങ്ങളുടെ വിരസതയില്‍നിന്ന് ഏകദിനത്തിലേക്കും ഇപ്പോള്‍ ട്വന്റി ട്വന്റിയുടെ ചടുലതയിലേക്കും  ഇറങ്ങിവന്നതോടെ മറ്റേതൊരു കളിയെക്കാളും ഉദ്വേഗം സൃഷ്ടിക്കാന്‍ ഇന്ന് ക്രിക്കറ്റിനു കഴിയുന്നു. ക്രിക്കറ്റിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഘടനയ്ക്കുള്ളില്‍ ഉപരിവര്‍ഗ്ഗസ്വഭാവം നിലനില്‍ക്കുന്നുണ്ടെങ്കിലും ശാസ്ത്രീയതയും ബുദ്ധിപരതയും സാഹസികതയും ഏറ്റവുമധികം നിറഞ്ഞ കളിയെന്ന നിലയില്‍ ക്രിക്കറ്റിനുള്ള പ്രാധാന്യം മുന്‍നിരയിലാണ്. ലോകക്രിക്കറ്റ് സാമ്രാജ്യത്തില്‍ കിരീടം വെയ്ക്കാത്ത ചക്രവര്‍ത്തി ഒരു ഇന്ത്യാക്കാരനാണ് എന്നതില്‍ നമുക്കെല്ലാം അഭിമാനിക്കാം.
1973 ഏപ്രില്‍ 23നാണ് സച്ചിന്റെ ജനനം. തന്നിലെ ക്രിക്കറ്ററെ കണ്ടെത്തുകയും അതിനെ വളര്‍ത്തിയെടുക്കുകയും ചെയ്തത് സച്ചിന്റെ പിതാവ് രമേശ് ടെന്‍ഡുല്‍ക്കറായിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും ഏകദിനത്തിലും ടെസ്റ്റിലും 100 സെഞ്ച്വറികള്‍ എന്ന നേട്ടം സ്വന്തമാക്കുന്നതും സച്ചിന്‍തന്നെ. 2012ല്‍, അതായത് അന്താരാഷ്ട്രക്രിക്കറ്റിന്റെ ഭാഗമായി 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി സച്ചിന്‍ റാങ്ക് ചെയ്യപ്പെട്ടു. ആറ് ലോകകപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരേയൊരു ബറ്റ്‌സ്മാനും സച്ചിന്‍ മാത്രം. 2008 ഒക്ടോബര്‍ 17ന് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് സച്ചിന്‍ മറികടന്നു. ഏകദിന ക്രിക്കറ്റില്‍ 30000റണ്‍സ് നേടുന്ന ആദ്യ കളിക്കാരനും ടെസ്റ്റ് ക്രിക്കറ്റില്‍ 15000ത്തിനു മുകളില്‍ റണ്‍സ് നേടിയ കളിക്കാരനും സച്ചിനല്ലാതെ മറ്റാരുമല്ല.
നേട്ടങ്ങളില്‍ അഭിനമാനിക്കുമ്പോഴും ചില കാര്യങ്ങള്‍ നാം ഓര്‍ക്കേണ്ടതുണ്ട്. രോഗാതുരവും
സങ്കീര്‍ണ്ണവുമായ ഘടനയാണ് ഇന്‍ഡ്യന്‍ ക്രിക്കറ്റിനുള്ളത്. ഇന്ത്യയിലെ ഉന്നതവര്‍ഗ്ഗത്തിന്റെയും അടിസ്ഥാനവര്‍ഗ്ഗത്തിന്റെയും കായികതാത്പര്യങ്ങളില്‍ ക്രിക്കറ്റ് പ്രമുഖ സ്ഥാനത്തു നില്‍ക്കുന്നു. ബ്യൂറോക്രസിയുടെ പൊള്ളയായ ധാര്‍ഷ്്ട്യങ്ങള്‍ക്ക് നിറം കൊടുത്തിരുന്ന ഈ കളി ഇന്ന് ഇന്ത്യ്ന്‍ ഗ്രാമന്തരങ്ങളില്‍ അടര്‍ത്തിയെടുക്കാനാവാത്തവിധം പറ്റിച്ചേര്‍ന്നിരിക്കുന്നു. നിരന്തരവും സ്ഥാപിതതാത്പര്യ പ്രകാരവുള്ള അഴിച്ചുപണികളും മൂന്നാംലോകരാജ്യങ്ങളിലെ സാമൂഹികപ്രതിഭാസമായ അഴിമതിയും ക്രിക്കറ്റിനെ ഗുരുതരമായി ബാധിച്ചിട്ടുള്ള രോഗങ്ങളാണ്. അവയാണ് ഉയരങ്ങളില്‍നിന്നും ഇന്ത്യന്‍ ക്രിക്കറ്റിന താഴേക്കു വലിക്കുന്നത്.
പരാധീനതകളില്‍ പരിതപിച്ചിരിക്കുന്നതില്‍ അര്‍ഥമില്ല. സച്ചിന്റെ നേട്ടങ്ങളില്‍നിന്നും ഒരുപാടു കാര്യങ്ങള്‍ നമുക്ക് പഠിക്കാനുണ്ട്. ആ ജീവിതംതന്നെ ഒരു സെല്‍ഫ് ഹെല്പ് പുസ്തകമാണ്. ഭാഗ്യദേവത സ്വര്‍ണ്ണനൂലില്‍കെട്ടി എറിഞ്ഞു കൊടുത്തതല്ല അദ്ദേഹത്തിന്റെ നേട്ടങ്ങള്‍. കഠിനമായ പരിശീലത്തിലൂടെയും ചിട്ടയായ ജീവിതത്തിലൂടെയും നേടിയെടുത്തതാണ്. റെക്കോര്‍ഡുകളുടെ തമ്പുരാന് മലയാളത്തിന്റെ നമോവാകം..

1 comment:

സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...