സി.പി.ഐ.എം. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ 4-9 വരെ തീയതികളില്‍, കോഴിക്കോട്...

Saturday, 17 March 2012

നിന്നെക്കാണാന്‍ എന്നെക്കാളും…

നിന്നെക്കാണാന്‍ എന്നെക്കാളും…


.
.
ആധിക്യംകൊണ്ടു മടുപ്പിക്കുന്ന ഒന്നായി പാട്ട് മാറി എന്ന് മിലാന്‍ കുന്ദേര എവിടെയോ എഴുതി. ശരിയാണ്. വീട്ടില്‍ , പാതയില്‍ , വാഹനത്തില്‍ , എന്തിന് ഓഫീസില്‍പ്പോലും ഇന്നു പാട്ടുണ്ട്. അന്യന്റെ ശബ്ദം, അപരശബ്ദം എന്നതു പാട്ടായി മാറി. പാട്ട് ഒരു ഒച്ചയായി എന്നതാണ് ഈ കാലഘട്ടത്തിലെ ഒരു സാംസ്‌കാരിക പരിണാമം. അത് സദാ എല്ലാ മനുഷ്യരെയും ചുറ്റിക്കൊണ്ടിരിക്കുന്നു. വായന ഗ്രന്ഥശാലകളില്‍നിന്നും സ്വകാര്യസ്ഥലത്തേക്കു മാറിയപോലെ പാട്ടും നമ്മുടെ ചെവിയിലേക്കു സ്വകാര്യമായി കുടിയേറിയിരിക്കുന്നു. പരമ്പരാഗത പണിസ്ഥലങ്ങളില്‍നിന്നും സിനിമാ തിയ്യേറ്ററിലേക്കും ടി.വി.യിലേക്കും എഫ്.എം. നിലയങ്ങളിലേക്കും മൊബൈല്‍ ഫോണിലേക്കും ഐപോഡിലേക്കും ഉള്ള പാട്ടിന്റെ കൂടുമാറല്‍ ഒരുപക്ഷേ, ‘സ്വകാര്യവത്കരണ’ത്തിന്റെ ഈ ചരിത്രത്തെ വരച്ചുകാണിക്കുന്നു. നമ്മുടെ പൊതുസ്ഥലങ്ങളില്‍ ഇയര്‍ഫോണും തിരുകി ‘നമുക്കിടയിലെന്നാലും മറ്റൊരിടത്ത്’ വസിക്കുന്ന ചെറുപ്പക്കാരന്‍/ചെറുപ്പക്കാരി ദൈനംദിന ബിംബമായി.
മധുരംപുരണ്ട വാക്കുകള്‍ക്ക് സഞ്ചരിക്കാനുള്ള ചാലകത ശരീരം ആര്‍ജ്ജിച്ചിരിക്കുന്നു. ഗാനത്തിന്റെ അതിചാലക മാധ്യമമാണ് ഇന്ന് ആണ്‍പെണ്‍ശരീരങ്ങള്‍ . വൃദ്ധശരീരങ്ങള്‍മാത്രം അതിന്റെ അര്‍ദ്ധചാലക ശരീരങ്ങളുമായി ഉഴറി നീങ്ങുന്നു.  ൗ സന്ദര്‍ഭത്തിലാണ് എന്റെ പ്രിയ സുഹൃത്ത് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ ‘നിന്നെക്കാണാന്‍ എന്നെക്കാളും’ എന്ന ‘പാട്ടുപുസ്തകം’ ഇറങ്ങുന്നത്. പാട്ടിന്റെ വരമൊഴി നമുക്ക് അപരിചിതമല്ല. പാട്ടുപുസ്തകങ്ങളുടെ ഒരു വലിയ ചരിത്രം നമുക്കുണ്ട്. എങ്കിലും ഈ സന്ദര്‍ഭത്തില്‍ അത് ഒരു അത്ഭുതംതന്നെയാണ്. അതിനുകാരണം ഇന്നത്തെ പാട്ടുകള്‍–സിനിമ, ആല്‍ബം, പരസ്യ ജിംഗിളുകള്‍, മുദ്രാവാക്യങ്ങള്‍–വാക്കില്‍ ഊന്നുന്നവയല്ല. ദര്‍ശനഭാരം താങ്ങാനുള്ള ശക്തി അവയ്ക്കില്ല. ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ സംസ്‌കാരത്തിലല്ല അവ ഊന്നുന്നത്. ചിട്ടപ്പെടുത്തിയ ഒരു ശബ്ദവ്യവഹാരത്തില്‍ നിറയാനുള്ള കോപ്പുമാത്രമാണ് ഇന്നു പദങ്ങള്‍. ശബ്ദങ്ങളാണ് പാട്ടിന്റെ അടിസ്ഥാനം. അതുകൊ്യുുതന്നെ അച്ചടിമാധ്യമത്തില്‍ അവയ്ക്കു സാംഗത്യമേയില്ല.
ഏങ്ങ്യുിയൂര്‍ ചന്ദ്രശേഖരന്റെ ഗാനങ്ങള്‍ അതല്ല എന്ന് ഈ പുസ്തകം തെളിയിക്കുന്നു. ശബ്ദങ്ങളുണ്ട്്, ഈണങ്ങളുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ അവയില്‍ വാക്കുകളുമു്യു്. വെറും വാക്കുകളല്ല. ആകാരവും പ്രകൃതിയുമുള്ള വാക്കുകള്‍. അപ്പോള്‍ ‘അനുവാചകനെ’ (കേള്‍വിക്കാരനല്ല) സംബന്ധിച്ചിടത്തോളം പാട്ടിന്റെ അപരത്വമെന്നത് ശബ്ദത്തിന്റെ അപരത്വം മാത്രമല്ല. തന്റെ ശരീരത്തിന്റെ ചാലകത ശബ്ദചാലകത മാത്രമല്ല, അര്‍ത്ഥത്തിന്റെയും ദര്‍ശനത്തിന്റെയും ചാലകതകൂടിയാണ്. മനുഷ്യന്‍ ചെവിമാത്രമല്ല, കയ്യുംകാലും ഉടലും തലയുള്ള അസ്തിത്വമാണ്. സങ്കടവും പ്രതിഷേധവും ഒരുമിച്ച് അനുഭവിക്കുന്ന ഒരു സത്ത അയാള്‍ക്ക്/അവള്‍ക്കുണ്ട്. പാട്ടിന്റെ സമകാലികചരിത്രത്തില്‍ അതൊരു പ്രധാനപ്പെട്ട സംഗതിയാണ്.
എങ്ങനെയാണതു പ്രധാനപ്പെട്ട സംഗതിയാകുന്നത്? ഒന്നാമത്തെ കാര്യം അതിനുള്ളിലെ

നിന്നെക്കാണാന്‍ എന്നെക്കാളും
നിന്നെക്കാണാന്‍ എന്നെക്കാളും
ബഹുശബ്ദവിന്യാസമാണ്. കേരളത്തിലെ ലക്ഷക്കണക്കിനു കണ്ഠങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുകയും കോടിക്കണക്കിന് ചെവികള്‍ ഏറ്റുവാങ്ങുകയും ചെയ്ത ‘നിന്നെക്കാണാന്‍’ എന്ന പാട്ട് എടുത്ത് പരിശോധിക്കാം. അത് ഏക ഭാഷണമല്ല. സംഭാഷണമാണ്. ഈ സംഭാഷണം നിര്‍വഹിയ്ക്കുന്നത് സ്ത്രീകളാണ്. നല്ലപെണ്ണും കുഞ്ഞിപ്പെണ്ണും തമ്മിലുള്ള സംഭാഷണമാണത്. നല്ലപെണ്ണ് കുഞ്ഞിപ്പെണ്ണിനോടു ചോദിക്കുന്നത്, കുഞ്ഞിപ്പെണ്ണിനെ കെട്ടാന്‍ ആളുവരാത്തതിനെക്കുറിച്ചാണ്. നിയോ ക്ലാസിക്ക്, റൊമാന്റിക് കാലത്തെ സൗന്ദര്യസങ്കല്പത്തിന് അനുസരിച്ചുള്ള ലക്ഷണങ്ങളൊന്നും കുഞ്ഞിപ്പെണ്ണിനില്ല. എങ്കിലും ‘എന്നെക്കാളും സുന്ദരിയാണ്’ കുഞ്ഞിപ്പെണ്ണെന്നത് നല്ലപെണ്ണ് ഊന്നിപ്പറയുന്നു്യു്. പേര് സൂചിപ്പിക്കുമ്പോലെ ‘നല്ല’ പെണ്ണാണ് ‘നല്ലപെണ്ണ്’. നിഷകളങ്ക. വിവാഹമെന്നത് ആണ്‍-പെണ്‍ ആകര്‍ഷണത്തിന്റെ ജൈവപരിണാമമായിട്ടാണ് ‘നിഷ്‌കളങ്കയായ’ നല്ലപെണ്ണ് വായിക്കുന്നത്. അത് സ്വത്തുടമാവസ്ഥാവകാശത്തിലും അതിന്റെ കൈമാറ്റത്തിനുംവേ സമൂഹം ഒരുക്കിയ ഒരു തിരക്കഥയായിട്ടല്ല. ആ അര്‍ത്ഥത്തില്‍ കുഞ്ഞിപ്പെണ്ണിന്റെ ഉത്തരം ഒരുതരം പഠിപ്പിക്കലാണ്.
‘എന്നെക്കാണാന്‍ വന്നോര്ക്ക്
പൊന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല
പുരയിടവും ബോധിക്കില്ല’
എന്ന ഉത്തരം നല്ലപെണ്ണിന്റെ ‘നിഷ്‌കളങ്കത’ ഭേദിക്കാന്‍ കരുത്തുള്ളതാണ്. എന്നാല്‍ ‘ആണൊരുത്തന്‍ വന്നില്ലെങ്കിലും അരിവാളു്യു് ഏന്‍ കഴിയും’ എന്ന കരുത്താണ് ഈ പാട്ടിനെ വ്യത്യസ്തമാക്കുന്നത്. അത് നമുക്ക് മറ്റൊരിടത്ത് ചര്‍ച്ച ചെയ്യാം.
ആരാണ് ഈ നല്ലപെണ്ണ്? വര്‍ഗ്ഗപരമായി കുഞ്ഞിപ്പെണ്ണിനേക്കാള്‍ ഉയര്‍ന്നുനില്ക്കുന്ന ഒരാളാണ് അവര്‍ എന്ന് ഈ കവിത സൂചന നല്കുന്നുണ്ട്. ഒരുപക്ഷേ, ജാതിശ്രേണിയിലും നല്ലപെണ്ണ് മുന്നിട്ടു നില്ക്കുന്നു്യു്. അവരുടെ ‘നിഷ്‌കളങ്കത’ അതിനാല്‍ത്തന്നെ സ്വാഭാവികമല്ല. വര്‍ഗ്ഗപരമായും ജാതീയവുമായുള്ള ‘സവര്‍ണ്ണത’യാണ് അവരുടെ കൈമുതല്‍ . അവര്‍ക്ക് സ്വാഭാവികമായും സംഭവിച്ച കാര്യങ്ങള്‍ , അല്ലെങ്കില്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സ്വാഭാവികമായും സംഭവിക്കേണ്ട കാര്യങ്ങള്‍ , കുഞ്ഞിപ്പെണ്ണിന് എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്നതാണ് അവരുടെ അത്ഭുതം. അവരുടെ ഉത്തരങ്ങളില്‍നിന്നാണ് കുഞ്ഞിപ്പെണ്ണിന്റെ ജീവിതത്തിലെ ചോദ്യങ്ങള്‍ അവരുണ്ടാക്കുന്നത്. കുഞ്ഞിപ്പെണ്ണിനെപ്പോലുള്ളവരുടെ ‘സവിശേഷ സ്വാഭാവികത’ അവര്‍ക്ക് മനസ്സിലാകുന്നേയില്ല. കുഞ്ഞിപ്പെണ്ണിന്റെ ഉത്തരങ്ങള്‍ അവരുടെ ആകാംക്ഷയെ ശമിപ്പിച്ചോ എന്ന് നമുക്കറിയില്ല. കാരണം, കുഞ്ഞിപ്പെണ്ണിന്റെ ഉത്തരങ്ങള്‍ക്കുശേഷമുള്ള നല്ലപെണ്ണിന്റെ പ്രതികരണങ്ങളിലേക്കു പാട്ട് നീളുന്നില്ല. ശമിച്ചിട്ടു്യുാവാന്‍ വഴിയില്ല. കുഞ്ഞിപ്പെണ്ണിന്റെ ധിക്കാരമോ തട്ടുത്തരമോ ആയി അതിനെ എടുത്തില്ലെങ്കില്‍പ്പോലും അത്ര വേഗം തീരുന്നതല്ല ആ ‘വിനിമടതടസ്ഥം’.
വര്‍ഗ്ഗ, വര്‍ണ്ണശ്രേണികളില്‍ മുകളിലും താഴെയുമുള്ള ആണുങ്ങള്‍ തമ്മിലുള്ള സമാന സംഭാഷണരംഗം ഒന്നു സങ്കല്പിച്ചു നോക്കുക രസാവഹമായിരിക്കും. ആ പാട്ട് ഇങ്ങിനെയായിരിക്കില്ല. വലിയ അഹംഭാവങ്ങളുടെയും വ്യക്തിഗത സംഘര്‍ഷങ്ങളുടെയും ഒരിടമായി അത് മാറും. കുറ്റപ്പെടുത്തലുകളുടെയും വെല്ലുവിളികളുടെയും രംഗം. ഈ പാട്ടിനെ പ്രസക്തമാക്കുന്ന ഒരിടം അതുകൂടിയാണെന്നു തോന്നുന്നു. നല്ലപെണ്ണിന്റെ ‘നിഷ്‌കളങ്കത’യില്‍ വര്‍ഗ്ഗ-വര്‍ണ്ണ പദ്ധതികള്‍ നിര്‍മ്മിച്ചുതരുന്ന ‘സ്വാഭാവികത’കള്‍ ഉള്ളപ്പോള്‍ത്തന്നെ അഹംഭാവമില്ലായ്മകൂടി അതില്‍ നിറഞ്ഞുനില്ക്കുന്നുണ്ടെന്ന് ഓര്‍ക്കുക. തന്റെ ‘വര്‍ഗ്ഗ-വര്‍ണ്ണ വൈശിഷ്ട്യം’ അരക്കിട്ടുറപ്പിക്കാനല്ല നല്ലപെണ്ണ് കുഞ്ഞിപ്പെണ്ണിനോടു ചോദ്യങ്ങളും സംശയങ്ങളും ആരായുന്നത്. ചോദ്യങ്ങളെ നേരിട്ടെതിര്‍ത്ത് നല്ലപെണ്ണിനെ കുഞ്ഞിപ്പെണ്ണ് കീഴടക്കുന്നുമില്ല. ഒരു മൂന്നാം മാനത്തിലേക്കാണ് ഇവര്‍ തമ്മിലുള്ള ഇടപാടുകള്‍ എത്തിപ്പെടുന്നത്. ഒരുപക്ഷേ, പുരുഷലോകത്തിലല്ലാതെ, അതിന്റെ ബലതന്ത്രങ്ങള്‍ക്ക് പുറത്ത്, ഒരു വിനിമയലോകവും അതിന്റെ സാംസ്‌കാരികപരിണതികളും രൂപപ്പെടാം എന്നതാണ് ഇതിന്റെ സൗന്ദര്യ ശാസ്ത്രപരമായ ‘സംഗീതം’.
പൊന്നും നോക്കി മണ്ണും നോക്കി
എന്നെ കെട്ടാന്‍ വന്നില്ലേലും
ആണൊരുത്താന്‍ ആശ തോന്നി
എന്നെ കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ല പെണ്ണേ
അരിവാളു ഏന്‍ കഴിയും.
ഇല്ലേലെന്താ നല്ല പെണ്ണേ
അരിവാളുണ്ട് ഏന്‍ കഴിയും.
ഇത് ഒരു സാംസ്‌കാരിക പ്രതിരോധമാണ്. ഇത്രയും നേരം വര്‍ഗ്ഗ-വര്‍ണ്ണ പ്രത്യയങ്ങള്‍ക്കുള്ളില്‍മാത്രം നിന്നിരുന്ന ലിംഗപ്രശ്‌നം ഇതോടെ ഒരു പുതിയ മാനത്തിലേക്കുയരുന്നു. ഒറ്റയ്ക്ക് ജീവിക്കുന്ന പെണ്ണ് എന്നത് താരതമ്യേന ‘പുതിയ പ്രശ്‌ന’മാണ്. നാടന്‍ പാട്ടിന്റെ ‘മൗലിക വാദ’ങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഒന്ന്. ഒരുപക്ഷേ, ഈ തിളക്കമാണ്, ഈ പുതിയ പ്രശ്‌നമാണ് അതിന്റെ സംഗീതത്തെ, നാടകീയതയെ ഒക്കെ നിര്‍ണ്ണയിക്കുന്നതെന്ന ബോധം കിട്ടാതെപോകുന്ന ആസ്വാദനം അത്ര ആശ്വാസ്യമല്ല. അത് സാധ്യമാണെങ്കില്‍പ്പോലും.

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനെ എനിക്കു വര്‍ഷങ്ങളായി അറിയാം. വാടാനപ്പിള്ളി ക്ഷേത്രമൈതാനത്തിരുന്ന് പത്തു പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ‘നിന്നെക്കാണാന്‍’ ചന്ദ്രു പാടിത്തന്നത് ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. ആ പാട്ട് കേരളത്തിലാകെ നീറിപ്പിടിക്കാന്‍ കുന്ദേര പറയുന്ന പാട്ടാധിക്യത്തിന്റെ യുഗം വേണ്ടിവന്നു. പക്ഷേ, പാട്ടാധിക്യത്തിന്റെ യുഗത്തില്‍ അര്‍ത്ഥത്തിന്റെയും ദര്‍ശനത്തിന്റെയും മാനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നതാണ് ഇതിനെ പ്രസക്തമാക്കുന്നത്. സാംസ്‌കാരികപ്രതിരോധബോധം ഉയര്‍ത്തിപ്പിടിച്ച് ആ പാട്ട് അതിന്റെ തന്നെ ജനകീയതയ്ക്കുനേരേ പോരാടുന്നതിന്റെ സങ്കീര്‍ണ്ണസന്ദര്‍ഭത്തെയാണ് നാം വീക്ഷിക്കുന്നത്. മാത്രമല്ല, സ്ത്രീധന നിരോധനത്തിനുവേണ്ടിയുള്ള ഒരു പ്രബോധന ഗാനസന്ദര്‍ഭത്തില്‍നിന്നും,വരമൊഴിയാകുന്നതോടെ ഈ പാട്ട് രക്ഷപ്പെടുന്നു. വര്‍ഗ്ഗത്താലും വര്‍ണ്ണത്താലും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീയുടെ ആന്തരസത്തയില്‍നിന്നു വരുന്ന വരികള്‍ പ്രബോധന സാഹിത്യത്തിന്റെ ജനകീയസമവാക്യത്തില്‍നിന്നും എത്രയോ അകലെയാണ്. മാത്രമല്ല, ഇതോടെ ഈ പാട്ടിന്റെ കര്‍ത്തൃത്വം ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനു ലഭിക്കുകയും ചെയ്യുന്നു. പലപ്പോഴും പരമ്പരാഗത ‘നാടന്‍പാട്ടാ’യാണ് പലപല അവതരണങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഇത് കൈകാര്യം ചെയ്യുപ്പെടുന്നത്. ഞങ്ങളൊന്നിച്ചു പങ്കെടുത്ത വേദികളില്‍വച്ച് ഈ പുസ്തകത്തിലെ നിരവധി പാട്ടുകള്‍ കേള്‍ക്കാനും വായിക്കാനുമുള്ള സൗന്ദര്യ-സാംസ്‌കാരിക അനുഭവത്തിലൂടെ നിരവധി തവണ ഞാന്‍ കടന്നുപോയിട്ടുണ്ട്. ചന്ദീരാന്റെ ആട്ടവിളക്ക്, തെളിഞ്ഞേ…, കാലത്തിരുമുറ്റത്തൊരു…, പാട്ടുപഠിച്ചു പഴംപായേക്കെട്ടീ…, കുടമാറ്റം കാണുവാന്‍ ഞാന്‍ പോകുമ്പോള്‍…, ഈ പുസ്തകത്തിലെ മേല്‍പ്പാട്ടുകളൊക്കെ അതിന്റെ നറുംസ്വഭാവത്തില്‍ ഞാന്‍ കേട്ടിട്ടുണ്ട്. പ്രേംപ്രസാദിനെപ്പോലെ ഒരു സുഹൃത്ത് തന്റെ ജനനയന എന്ന കൂട്ടായ്മ വഴി അവയെയൊക്കെ പ്രചരിപ്പിച്ചു. നാടന്‍പാട്ട് എന്ന സങ്കല്പനരൂപത്തില്‍ നിലനിര്‍ത്തി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എങ്ങനെ ‘അലകും പിടിയും’ മാറ്റി എന്നു പരിശോധിക്കലാണ് വായനക്കാരുടെ ധര്‍മ്മം എന്ന് ഞാന്‍ കരുതുന്നു. അതോടൊപ്പം വരമൊഴിയാകുന്ന പാട്ടുകള്‍ അതിന്റെതന്നെ വാമൊഴി പകര്‍പ്പിനോട് എങ്ങനെ പെരുമാറും എന്ന് നിരീക്ഷിക്കുന്നു.

1 comment:

  1. വളരെ നന്നായിരിക്കുന്നു... ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete

സുഹൃത്തേ താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും പരാതികളും ഇവിടെ കുറിക്കുക...